പതിനഞ്ചാം കേരള നിയമസഭാ സമ്മേളനം നാളെ മുതല്‍


പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെ തുടക്കമാകും. സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് സമ്മേളനം.


ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ബില്‍ സഭ അവതരിപ്പിക്കും. പൂര്‍ണമായും നിയമനിര്‍മ്മാണാത്തിനായാണ് സമ്മേളനം ചേരുന്നത്.


കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലായി സഭ പാസാക്കിയ ഏഴു ബില്‍ ഗവര്‍ണര്‍ ഒപ്പിടാനുണ്ട്. നാളെ ആരംഭിക്കുന്ന സമ്മേളനത്തില്‍ പരിഗണിക്കേണ്ട ബില്ലുകള്‍ കാര്യോപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരമായിരിക്കും തീരുമാനിക്കുക. ആദ്യ രണ്ടു ദിനങ്ങളില്‍ പരിഗണിക്കേണ്ട ബില്ലുകള്‍ തീരുമാനിക്കേണ്ടത് സ്പീക്കറാണ്. ഡിസംബര്‍ 15 വരെയാണ് സമ്മേളനം.

എന്നാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിരവധി കാര്യങ്ങള്‍ പ്രതിപക്ഷത്തിന് മുന്നിലുള്ളപ്പോഴാണ് സമ്മേളനമെന്ന പ്രത്യകതയുമുണ്ട്. വിഴിഞ്ഞം തുറമുഖ സമരം, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നുള്ള പിന്നോട്ട് പോക്ക്, തിരുവനന്തപുരം നഗരസഭയിലെ താത്കാലിക നിയമനത്തിനായുള്ള മേയറുടെ കത്ത് എന്നിങ്ങനെ നിരവധി ആയുധങ്ങള്‍ പ്രതിപക്ഷത്തിനുണ്ട്.

എന്നാല്‍ ഇത്തവണ സര്‍ക്കാരിന് പ്രതിപക്ഷത്തിനെതിരെ ഉന്നയിക്കാന്‍ കാര്യമായ വിവാദങ്ങളില്ല. ശശി തരൂര്‍ പ്രശ്നവും എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്കെതിരായ പീഡന ആരോപണവുമാണുള്ളത്. ശശി തരൂര്‍ വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണ്. എല്‍ദോസിനെതിരായ പീഡനപരാതിയില്‍ ഹൈക്കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യമാണ് നിലവിലുള്ളത്.



Sharing is Caring