നെല്ലിയാമ്പതി: എസ്റ്റേറ്റ് പ്രദേശങ്ങളിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ കൂടിവരുന്നതു പ്രദേശവാസികൾക്കു ഭീഷണിയാകുന്നു. പോലീസിൽ പരാതി നൽകിയിട്ടും പരിഹാരമായില്ലെന്ന് നാട്ടുകാർ.
ഒരാഴ്ച മുമ്പ് മരിയ എസ്റ്റേറ്റിലെ സ്ത്രീതൊഴിലാളി വൈകീട്ട് ജോലി കഴിഞ്ഞ് യുവതിയായ മകളോടൊത്ത് മടങ്ങുമ്പോൾ രാജാക്കാട് എസ്റ്റേറ്റിനടുത്ത് വെച്ച് അജ്ഞാതൻ മുളകുപൊടിയെറിഞ്ഞ് ഇരുവരെയും ദേഹോപദ്രവമേല്പിക്കുകയായിരുന്നു.
ബഹളം വെച്ചപ്പോൾ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസിൽ പരാതി നല്കിയിട്ടു ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ലെന്ന് ഇവരുടെ ബന്ധുക്കൾ പറഞ്ഞു. പ്രതിയെ കുറിച്ചുള്ള സൂചനകൾ നൽകിയെങ്കിലും അന്വേഷണം ഊർജിതമായില്ല.
ആനമട എസ്റ്റേറ്റിൽ ഒരു വർഷം മുമ്പ് സ്ത്രീ തൊഴിലാളിക്ക് നേരെ ഒരു സംഘം ആളുകൾ അക്രമം നടത്തിയിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായില്ലെന്നതും തൊഴിൽ മേഖലയായ നെല്ലിയാമ്പതിയിലെ ജനങ്ങളെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. സമാന രീതിയിലുള്ള അക്രമങ്ങൾ തോട്ടം മേഖലയിൽ സ്ത്രീകൾക്കു നേരെ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.