“നീരവ് മോദിയെ ഒരിക്കലും കണ്ടിട്ടില്ല”: രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി അരുണ്‍ ജയ്റ്റ്‌ലി


ദില്ലി: നീരവ് മോദിയെ ഒരിക്കലും കണ്ടിട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയിറ്റ്‌ലി. പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദി വിദേശത്തേക്ക് കടക്കുന്നതിന് മുന്‍പ് പാര്‍ലമെന്റില്‍ വച്ച്‌ അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടികാഴ്ച നടത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് അരുണ്‍ ജയ്റ്റി രംഗത്ത് വന്നിരിക്കുന്നത്.


“രാഹുല്‍ ഗാന്ധി തനിക്കെതിരെ കളളകഥകള്‍ കെട്ടിചമയ്ക്കുകയാണ്. ഇത്തരത്തിലുളള വ്യാജപ്രചരണങ്ങളിലൂടെ അദ്ദേഹം സ്വയം കോമാളിയായി മാറുകയാണ്. ജീവിതത്തില്‍ ഒരിക്കല്‍പോലും നീരവ് മോദിയെ കണ്ടതായി ഓര്‍ക്കുന്നില്ല. രാഹുല്‍ ഗാന്ധി പറയുന്നത് പോലെ അയാള്‍ പാര്‍ലമെന്റില്‍ വന്നിരുന്നെങ്കില്‍ അത് സന്ദര്‍ശകരേഖയില്‍ കാണാമായിരുന്നു”, ജയ്റ്റ്‌ലി പറയുന്നു.
പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദി പാര്‍ലമെന്റില്‍ വച്ച്‌ അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്നും മോദിക്ക് വിദേശത്തേക്ക് കടക്കാനുളള സഹായം ജയ്റ്റ്‌ലി ചെയ്ത് കൊടുത്തുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.


നേരത്തെ വിജയ് മല്യ വിദേശത്തേക്ക് കടക്കുന്നതിന് മുന്‍പ് പാര്‍ലമെന്റില്‍ വച്ച്‌ അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപണമുന്നയിച്ചിരുന്നു. അതിന് മറുപടിയായി പാര്‍ലിമെന്റ് വരാന്തയില്‍ വച്ച്‌ വിജയ് മല്യ തന്നെ കാണാന്‍ വന്നിരുന്നുവെന്നും ബാങ്കുകളുമായുളള പ്രശ്‌നങ്ങള്‍ തീര്‍ക്കുവാനാണ് താന്‍ മല്യയോട് ആവശ്യപെട്ടതെന്നും ജയ്റ്റ്‌ലി പറഞ്ഞിരുന്നു.



Sharing is Caring