നിശാക്ലബ്ബുകള്‍ കേരളത്തിലും വരണമെന്ന് ഡിജിപി ബഹ്‌റ


കേരളത്തില്‍ സദാചാരപ്പൊലീസുകള്‍ കൂടിവരുന്നതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ . ഇത് അനുവദിക്കാനാവില്ല. വിനോദത്തിനായി കേരളത്തിലും നൈറ്റ് ക്‌ളബ്ബുകള്‍ വരണമെന്നും വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസ്ഥാന പൊലീസ് മേധാവി പറയുന്നു. വനിതയുടെ ഓണപ്പതിപ്പിലാണ് ഈ അഭിമുഖമുള്ളത്.


കേരളത്തില്‍ നിശാ ക്ലബുകള്‍ വരേണ്ടതാണ് അദ്ദേഹം പറയുന്നു. ചില കാര്യങ്ങളില്‍ നാം മാറി ചിന്തിക്കണം. അല്‍പ്പം വിപ്ലവകരമായ തീരുമാനങ്ങള്‍ എടുക്കണം. ലോകം മാറുന്നത് അറിയണം. ലോകമെമ്ബാടും സഞ്ചരിക്കുന്നവനാണ് ഇന്നത്തെ മലയാളി. കോസ്‌മോപൊളിറ്റന്‍ സംസ്‌ക്കാരം ജീവിതത്തിലേയ്്ക്കും കടന്നുവന്നിട്ടുണ്ട്. പക്ഷേ, കേരളത്തിലുള്ളവര്‍ക്ക് വിനോദത്തിനുള്ള പൊതു ഇടങ്ങള്‍ വളരെ കുറവാണ്. ഇതുപരിഹരിക്കാന്‍ അത്തരം ജീവിതത്തിന്റെ ഭാഗമായ നൈറ്റ് ക്ലബുകളും മറ്റും കേരളത്തിലും വരേണ്ടതാണ്. കൃത്യമായ നിയന്ത്രണങ്ങളോടെ നൈറ്റ് ക്ലബുകള്‍ വരുന്നതിനോട് തെറ്റില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വിയോജിപ്പുണ്ടെങ്കില്‍ അവരോടു കൂടി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താവുന്നതേയുള്ളുവിനോദസഞ്ചാരത്തേയും ഇതു സഹായിക്കും. ലോകത്തിലെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ വരുന്നു. അവര്‍ക്ക് വിനോദത്തിനും സന്തോഷത്തിനുമുള്ള അവസരങ്ങള്‍ ഇല്ല എന്നറിയുമ്‌ബോള്‍ വീണ്ടും വരാന്‍ താല്‍പ്പര്യപ്പെടില്ല. അതു ബാധിക്കുന്നത് നമ്മുടെ വിനോദസഞ്ചാര മേഖലയെയാണ് . കേരളവികസനത്തെയാണ്.


നൈറ്റ് ക്ലബുകളില്‍ പോകുന്നതും ഡാന്‍സ് ചെയ്യുന്നതും അല്‍പ്പമൊന്ന് മദ്യപിക്കുന്നതും ഒന്നും തെറ്റല്ല. പക്ഷെ, ഇതിന്റെ മറവിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് തടയേണ്ടത്. മയക്കുമരുന്നു പടരുന്നത് ഏറെ നിയന്ത്രിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ലഹരിമരുന്നിന്റെ ഉപയോഗം, വില്‍പ്പന, തുടങ്ങിയ കാര്യങ്ങളില്‍ നിയമങ്ങള്‍ ശക്തമാക്കണം. ഡിജിപി പറയുന്നു.

വസ്ത്രധാരണ രീതിയെ ഹെയര്‍സ്‌റ്റൈലിനെ കുറിച്ചും ഡിജിപി തന്റെസങ്കല്പങ്ങള്‍ പങ്കുവയ്ക്കുന്നു. ഏതെങ്കിലും വസ്ത്രം മാത്രമേ ഇടാന്‍ പാടുള്ളു എന്നു നിര്‍ദ്ദേശം വയ്ക്കാന്‍ പറ്റുമോ? മാന്യത എന്നത് ഒരു അതിര്‍ത്തിയുണ്ട്. അതിനുള്ളില്‍ നില്‍ക്കണം. അല്ലാതെ വസ്ത്രധാരണത്തിന്റെ പേരില്‍ അവരെ അക്രമിക്കുകയല്ല വേണ്ടത്. ഇതുപോലെ തന്നെയാണ് മുടിവളര്‍ത്തുന്നവരുടെ കാര്യവും . അത് ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. അതില്‍ മറ്റാരും ഇടപെടേണ്ടതില്ല. സിനിമാതാരങ്ങളെ നോക്കുക.അമീര്‍ഖാന് മുടിവളര്‍ത്തിയും കമ്മല്‍ ഇട്ടും നടക്കാം. അതുപോലെ നമ്മുടെ നാട്ടില്‍ ഒരാള്‍ ചെയ്താല്‍ അതെങ്ങനെ കുറ്റമാകും. നിയമം എല്ലാവര്‍ക്കും ഒരുപോലല്ലേ. ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. അതാസ്വദിക്കാനുള്ള അവകാശവും ആക്ഷന്‍ ഹീറോയിസം കാണിച്ച് വിനായകന്മാരെ ആക്രമിക്കുന്ന സകല പൊലീസുകാരോടുമുള്ള താക്കീത് ഡിജിപിയുടെ വാക്കുകളിലുണ്ട്.

പുരോഗനപരമായ വാദങ്ങള്‍ വാചകത്തിലും സമൂഹമാധ്യമങ്ങളിലും പറയുന്ന മലയാളിക്ക് തീര്‍ത്തും ബോദ്ധ്യപ്പെടുന്നതല്ല ഡിജിപിയുടെ നിലപാടുകള്‍. തുടര്‍ദിവസങ്ങളില്‍ ഈ പരാമര്‍ശങ്ങള്‍ വിവാദമായേക്കാം.



Sharing is Caring