നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ജയിക്കാന്‍ പോകുന്നില്ലെന്ന് പി വി അന്‍വര്‍


നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ജയിക്കാന്‍ പോകുന്നില്ലെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. സ്വരാജ് ഇതിനോടകം തോറ്റ് തവിടുപൊടിയായി കിടക്കുകയാണ്. സ്വരാജിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകളുണ്ട്. സ്വരാജ് ഈക്വല്‍ ടു പിണറായി എന്നാണ്.


സ്വരാജിനെ പിണറായി വിജയനായാണ് നിലമ്പൂരിലെ സഖാക്കള്‍ കാണുന്നത്. വി എസിനെ പോലും ആക്രമിച്ചവനാണ് സ്വരാജ് എന്നാണ് സഖാക്കള്‍ തന്നോട് പറഞ്ഞത്. തൊഴിലാളികള്‍ക്കിടയിലും സ്വരാജിനെതിരെ എതിര്‍പ്പ് രൂക്ഷമാണ്. പിണറായി വിജയനും ജനങ്ങളും തമ്മിലാണ് നിലമ്പൂരില്‍ ഏറ്റുമുട്ടലെന്നും അന്‍വര്‍ പറഞ്ഞു.


പിണറായി വിജയന്‍ നടത്തുന്നത് ഏകാധിപത്യമാണ്. മുതലാളിവര്‍ഗ, കുടുംബാധിപത്യ പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറി. പിണറായിസത്തിനും മരുമോനും കൂടി കീഴ്‌പ്പെട്ടാല്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും അന്‍വര്‍ പറഞ്ഞു.

താന്‍ രാജിവെച്ചിരുന്നില്ലെങ്കില്‍ വന്യ ജീവി പ്രശ്‌നം ആരാണ് ചര്‍ച്ച ചെയ്യുകയെന്നും ഉപതിരഞ്ഞെടുപ്പ് വന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും അടക്കം ആളുകളുടെ അടുത്തുപോയി കാല് പിടിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. പി വി അന്‍വര്‍ രാജിവെച്ചതുകൊണ്ട് അവര്‍ ‘അടുക്കള നിരങ്ങുകയാണ്. ജനങ്ങളാണ് വലുത് എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടുവെന്നും അന്‍വര്‍ പറഞ്ഞു.



Sharing is Caring