നാല് വോട്ടും അധികാരവുമല്ല പ്രധാനം, ശബരിമലയില്‍ നിലപാട് മാറ്റില്ലെന്നും കോടിയേരി


കോഴിക്കോട്: ശബരിമല വിഷയത്തിന്റെ പേരില്‍ ബി.ജെ.പിയും കോണ്‍ഗ്രസും പിണറായി സര്‍ക്കാരിനെതിരെ വിമോചന സമരം നടത്താനുള്ള ശ്രമത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു. നാല് വോട്ടിനും അധികാരത്തിനും വേണ്ടി ഇടത് പക്ഷം തങ്ങളുടെ നിലപാട് മാറ്റില്ല. സ്ത്രീകള്‍ക്ക് തുല്യ അവസരം നല്‍കണമെന്നാണ് പാര്‍ട്ടി നിലപാട്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇനി സ്ത്രീകളെ കയറ്റേണ്ടെന്ന് കോടതി പറഞ്ഞാല്‍ അതും നടപ്പിലാക്കും. എന്നാല്‍ സി.പി.എമ്മിന്റെ നിലപാടില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ല. രാമഭൂമി വിഷയത്തില്‍ ഉത്തരേന്ത്യയില്‍ ആര്‍.എസ്.എസ് നടത്തിയ കലാപങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്നും കോടിയേരി കോഴിക്കോട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ബന്ധുനിയമന വിവാദത്തില്‍ പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ നടക്കുന്നത് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രതികാരമാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയെപ്പോലെ വര്‍ഗീയ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് കോടതിയും പറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പിലെ വര്‍ഗീയ പ്രചാരണങ്ങള്‍ മുസ്‌ലിം ലീഗ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തില്‍ ജലീലിനുള്ള സ്വാധീനമാണ് അദ്ദേഹത്തിനെതിരെ മുസ‌്ലിം ലീഗ് തിരിയാന്‍ കാരണം. ജലീല്‍ കുറ്റം ചെയ്‌തുവെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring