നാരദ കൈക്കൂലി കേസില്‍ ജാമ്യം നല്‍കണമെന്ന തൃണമൂല്‍ നേതാക്കളുടെ ആവശ്യം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീണ്ടും കൊല്‍ക്കത്ത ഹൈക്കോടതി പരിഗണിക്കും. നാരദ കൈക്കൂലി കേസില്‍ സിബിഐ പ്രത്യേക കോടതി നല്‍കിയ ജാമ്യം സ്റ്റേ ചെയ്ത നടപടിക്കെതിരെ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം തുടരുക.
ജാമ്യം അനുവദിക്കരുതെന്ന് സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ ആവശ്യപ്പെട്ടു. സാക്ഷികളെയും വിചാരണയെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യത്തിന്റെ പ്രധാന അന്വേഷണ ഏജന്‍സിയെ ജോലി ചെയ്യുന്നതില്‍ നിന്ന് തടയുന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു.
മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കൊല്‍ക്കത്തയിലെ സിബിഐ ഓഫീസിന് മുന്നില്‍ ആറ് മണിക്കൂറോളം ധര്‍ണയിരുന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു. നിയമ മന്ത്രി മോലൊയ് ഘട്ടക്ക് സിബിഐ പ്രത്യേക കോടതിയിലെത്തിയത് ഞെട്ടിക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ പ്രവൃത്തി അസ്വാഭാവികമെന്ന് നിരീക്ഷിച്ച ഹൈക്കോടതി എംഎല്‍എ മന്ത്രിയായി മാറുമ്പോള്‍ പദവിയുടെ ഔന്നത്യം മാറുമെന്ന് ഓര്‍മിപ്പിച്ചു. എന്നാല്‍, തൃണമൂല്‍ നേതാക്കളുടെ ജാമ്യം സ്റ്റേ ചെയ്ത ഉത്തരവ് സിബിഐ സമ്പാദിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്നാണ് തൃണമൂല്‍ നേതാക്കളുടെ അഭിഭാഷകന്‍ അഭിഷേക് സിംഗ്വിയുടെ വാദം. ഗൂഢലക്ഷ്യത്തോടെയാണ് സിബിഐയുടെ നീക്കങ്ങള്‍. നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള പ്രതികരണമാണ് അറസ്റ്റെന്നും അഭിഷേക് സിംഗ്വി ഇന്നലെ കോടതിയെ അറിയിച്ചു