ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി അന്തരിച്ച നടി ശ്രീദേവിയെ തിരഞ്ഞെടുത്തു. മോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. ബംഗാളി താരം റിധി സെന്നാണ് മികച്ച നടന്‍. അസമീ ചിത്രമായ വില്ലേജ് റോക്സ്റ്റാറാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.


മികച്ച അവലംഭിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ഭയാനകത്തിലൂടെ ജയരാജ് സ്വന്തമാക്കി. തൊണ്ടിമുതലിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും പ്രത്യോക ജൂറി പരാമര്‍ശവും തൊണ്ടിമുതലും ദൃക്സാക്ഷിയും സ്വന്തമാക്കി. ഇതേ ചിത്രത്തിന്‍റെ തിരക്കഥയിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരിനെ തെരഞ്ഞെടുത്തു. ഭയാനകം എന്ന ചിത്രത്തിലൂടെ നിഖില്‍ എസ് പ്രതീപ് മികച്ച കാമറാമാനായി.


നടി പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ടേക് ഓഫിലെ മികച്ച പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരം ടേക് ഓഫിലൂടെ സന്തോഷ് രാജന് ലഭിച്ചു. ഗാനഗന്ധര്‍വന്‍ യേശുദാസാണ് മികച്ച ഗായകന്‍. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്കാരം.

മികച്ച സ്പെഷ്യല്‍ എഫക്ടിനുള്ള അവാര്‍ഡ് ബാഹുബലി-2 സ്വന്തമാക്കി. കാട്ര് വെളിയിടൈ എന്ന മണിരത്നം ചിത്രത്തിലെ സംഗീതസംവിധാനത്തിനും ഇതേ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതത്തിനുമായി എആര്‍ റഹ്മാന്‍ രണ്ട് ദേശീയ അവാര്‍ഡുകള് സ്വന്തമാക്കി‍.

യഷ്രാജ് സംവിധാനം ചെയ്ത മറാഠി ചിത്രം മോര്‍ഖ്യ, ഒറിയ ചിത്രം ഹലോ അര്‍സി എന്നിവയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച പ്രാദേശികഭാഷാ ചിത്രങ്ങളില്‍ ലക്ഷദ്വീപില്‍ നിന്നുള്ള സിഞ്ചാറിന് പ്രത്യേക പരാമര്‍ശം. മികച്ച തമിഴ് ചിത്രമായി ടു ലെറ്റ് തിരഞ്ഞെടുക്കപ്പെട്ടു.



Sharing is Caring