ന്യൂഡല്‍ഹി:മുംബൈ സ്ഫോടനക്കേസിലെ പിടികിട്ടാപുള്ളിയും കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രഹിമിനെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. സ്വത്ത് ഏറ്റെടുക്കുന്നതിനെതിരെ കുടുംബം നല്കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ ഇനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കും. 1993 ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കര്‍, അമ്മ ആമിന ബി കസ്കര്‍ എന്നിവര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.
മുംബൈ നാഗ്പടയിലെ സ്വത്തുക്കള്‍ ദാവൂദിന്റേതാണെങ്കിലും അമ്മയും സഹോദരിയും ഏറ്റെടുത്ത് കൈവശം വച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും മരിച്ചു. തുടര്‍ന്ന് അവകാശികള്‍ കേസുമായി മുന്നോട്ടുപോകുകയായിരുന്നു. കള്ളക്കടത്തുകാരുടേയും വിദേശ വിനിമയ ചട്ടം ലംഘിക്കുന്നവരുടേയും സ്വത്തുക്കള്‍ ഏറ്റെടുക്കുന്ന നിയമം അനുസരിച്ച് ദാവൂദിന്റെ സ്വത്തുക്കള്‍ കേന്ദ്രം 1998ല്‍ മുദ്ര വച്ചിരുന്നു. ഇതിനെതിരെയാണ് ദാവൂദിന്റെ അമ്മയും സഹോദരിയും കോടതിയെ സമീപിച്ചത്. 1993ലെ സ്ഫോടനത്തിന് ശേഷം ദാവൂദ് രാജ്യം വിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

1998ല്‍ ട്രൈബ്യൂണലും ഡെല്‍ഹി ഹൈക്കോടതിയും ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അമ്മയും സഹോദരിയും സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ തത്സ്ഥിതി നിലനിറുത്താന്‍ 2012ല്‍ സുപ്രീം കോടതി ഉത്തരവിട്ടു.
സ്വത്തുക്കളുടെ നിയമപരമായ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കേന്ദ്രം നിരവധി അവസരം നല്‍കിയെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മുംബൈയില്‍ ആമിനയുടെ പേരില്‍ രണ്ട് വീടുകളും ഹസീന പാര്‍ക്കറുടെ പേരില്‍ അഞ്ച് വീടുകളുമുണ്ട്. കോടികള്‍ വില മതിക്കുന്ന ഈ വീടുകള്‍ ദാവൂദ് അനധികൃത മാര്‍ഗങ്ങളിലൂടെ സ്വന്തമാക്കിയവയാണ്. ദാവൂദിന്റെ പേരില്‍ ദക്ഷിണ മുംബൈയിലെ ഹോട്ടലും ഗസ്റ്റ് ഹൗസും അടക്കമുള്ള ആസ്തികള്‍ സര്‍ക്കാര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു.













