ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും


കൊളംബൊ: നിദാഹസ് ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ച ഇന്ത്യയ്ക്ക് വിജയം തുടരുകയാണ് ലക്ഷ്യം. അതേസമയം, ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ഇന്ന് വിജയം അനിവാര്യമാണ്. ഇന്ന് ബംഗ്ലാദേശിനോട് വന്‍മാര്‍ജിനില്‍ തോറ്റാല്‍ മാത്രമെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുകയുള്ളൂ.


ആദ്യ മത്സരത്തില്‍ ലങ്കയോട് അഞ്ച് വിക്കറ്റിന് തോറ്റ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ആധികാരിക ജയം സ്വന്തമാക്കിയാണ് ഫൈനല്‍ ഉറപ്പിച്ചിരിക്കുന്നത്. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെയും മൂന്നാം മത്സരത്തില്‍ ലങ്കയെയും ആറുവിക്കറ്റിന് വീതം തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നത്.


ആദ്യമത്സരത്തില്‍ ലങ്കയെ അട്ടിമറിച്ച ബംഗ്ലാദേശ് എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ ഇന്ത്യയോട് തകര്‍ന്നടിയുകയായിരുന്നു. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ബാറ്റിംഗില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ശിഖര്‍ ധവാന്റെ ഫോമാണ് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നത്. ഒപ്പം മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക് എന്നിവരും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റെയ്ന, ലോകേഷ് രാഹുല്‍ എന്നിവര്‍ക്ക് താളം കണ്ടെത്താന്‍ കഴിയുന്നില്ല. ബൗളിംഗില്‍ ശാര്‍ദൂല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ തിളങ്ങുന്നുണ്ട്.

ലങ്ക ഉയര്‍ത്തിയ 215 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റിന് മറികടന്ന ബംഗ്ലാദേശിനെ എഴുതിത്തള്ളാനാകില്ല. ഒരു അട്ടിമറിക്കുള്ള ശക്തി അവര്‍ക്കുണ്ട്. അര്‍ദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന മുഷ്ഫിക്കര്‍ റഹിം ആയിരുന്നു ലങ്കയ്ക്കെതിരെ അവരുടെ വിജയശില്‍പി. ലങ്കയ്ക്കെതിരെയാണ് ബംഗ്ലാദേശിന്റെ അവസാന മത്സരം. അതിനാല്‍ ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ ബംഗ്ലാദേശിന് ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാം.



Sharing is Caring