തെലങ്കാനയില്‍ ബലാത്സംഗശ്രമം ചെറുത്ത പതിമൂന്നുകാരിയെ തൊഴിലുടമയുടെ മകന്‍ തീ വച്ചു. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
തെലങ്കാനയിലെ ഖമാം ജില്ലയില്‍ സെപ്തംബര്‍ 18നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതെങ്കിലും പുറം ലോകമറിയുന്നത് കഴിഞ്ഞ ദിവസമാണ്. ദലിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി പല്ലേഗുഡം ഗ്രാമവാസിയാണ്. ഇവിടെ തന്നെയുള്ള ഒരാളുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഇവിടെ വച്ചാണ് പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. വീട്ടുടമയുടെ മകന്‍ തന്നോട് കൂടെക്കിടക്കാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
”ഞാന്‍ റൂമിലായിരിക്കുന്ന നേരത്ത് അയാള്‍ അവിടേക്ക് വന്നും. എന്നോട് കൂടെ വന്ന് കിടക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ ബലം പ്രയോഗിച്ചു. ഞാന്‍ പരമാവധി തടയാന്‍ നോക്കി. എന്നാല്‍ അയാളെന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. പിന്നീട് തീ കൊളുത്തയതിന് ശേഷം ഓടിപ്പോയി” പെണ്‍കുട്ടി പിതാവിനോട് പറഞ്ഞതായി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതി തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചതായി ഖമ്മം പൊലീസ് കമ്മീഷണർ തഫ്‌സീർ ഇക്വൽ പറഞ്ഞു. എന്നാല്‍ പെൺകുട്ടിയെക്കുറിച്ച് ആശുപത്രി മാനേജ്‌മെന്റ് പൊലീസിനെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അബദ്ധത്തില്‍ പൊള്ളലേറ്റെന്നായിരുന്നു തങ്ങള്‍ കരുതിയതെന്ന് ആശുപത്രി അധികൃതര്‍ വാദിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.