തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോൺഗ്രസിൽ കലാപമില്ല, എന്നാൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് കെ. മുരളീധരൻ. പാർട്ടിയിൽ തുറന്ന ചർച്ചയാണ് വേണ്ടതെന്നും കെ.മുരളീധരൻ പറഞ്ഞു. ശശി തരൂരിന്റെ സേവനം പാർട്ടി ഉപയോഗിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കാലാകാലങ്ങളിൽ വിട്ടുപോയ പാർട്ടികളെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്നും കെ.മുരളീധരൻ പറഞ്ഞു. ‘പഴയ ശക്തി കോൺഗ്രസിനില്ല എന്നുള്ളത് സത്യമാണ്. പക്ഷേ ഇന്ത്യയിൽ ചലനമുണ്ടാക്കാൻ കോൺഗ്രസിനെ കഴിയൂ. അതുകൊണ്ട് തന്നെ എല്ലാ മതേതര പാർട്ടികളും കോൺഗ്രസിനൊപ്പം ഒന്നിച്ച് നിൽക്കണം’ കെ. മുരളീധരൻ പറഞ്ഞു.
കോൺഗ്രസിൽ നിന്ന് ഒരു പ്രധാന നേതാവ് ബിജെപിയിൽ പോകുമെന്ന് പറഞ്ഞിരുന്നു എന്ന ചോദ്യത്തിന് കെ മുരളീധരന്റെ പ്രതികരണം ഇങ്ങനെ – ‘കേരളത്തിൽ ബിജെപി തൊടാത്ത ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന് ബിജെപിയായും അമിത് ഷായുമായെല്ലാം നല്ല ബന്ധമാണ്. അതുകൊണ്ട് അതാരാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം’.