തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം ബിജെപിയുടെ ശബ്ദമെന്ന് സിപിഐ


ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തെ എതിര്‍ത്ത് സിപിഐ രംഗത്ത്. നേരത്തെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇതിനെതിരെ രംഗത്തുവന്നിരുന്നു.ബിജെപിയുടെ പാതയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്തുടരുന്നതെന്നും ഏകീകൃത തെരഞ്ഞെടുപ്പ് നീക്കം പ്രായോഗികമല്ലെന്നും സിപിഐ എംപി ഡി.രാജ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളോടു നിര്‍ദേശിക്കാന്‍ കേന്ദ്രത്തിനാവില്ല. ഇത്തരം നീക്കങ്ങള്‍ പ്രായോഗികമായതുമല്ല. ഒരു രാജ്യം, ഒരു സംസ്‌കാരം, ഒരു തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ബിജെപി വ്യാജപ്രചാരണം നടത്തുകയാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും രാജ കുറ്റപ്പെടുത്തി.
നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതിനായി നിയമ ഭേദഗതി വരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി. റാവത്ത് വ്യാഴാഴ്ച പറഞ്ഞിരുന്നു. അടുത്ത വര്‍ഷം സെപ്റ്റംബറോടെ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇതിനു പൂര്‍ണ സജ്ജമാകുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ഈ നീക്കത്തിനെതിരേ നേരത്തെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തിയാല്‍ ചിലവുചുരുക്കാമെന്ന ആശയം നീതി ആയോഗ് മുന്നോട്ടുവച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭിപ്രായം ആരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ അഭിപ്രായപ്രകനം പുറത്തുവന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോട് സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.




Sharing is Caring