തായ്‌പേയ്: കിഴക്കൻ തായ്‌വാനിലെ തുരങ്കത്തിനുള്ളിൽ ട്രെയിൻ പാളം തെറ്റി അപകടം. അപകടത്തിൽ 36ഓളം പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന യാത്രികരെ രക്ഷപെടുത്താനായുള്ള ശ്രമം പുരോഗമിക്കുകയാണ്. തായ്‌പേയിൽ നിന്ന് തായ്തുങ് നഗരത്തിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
തായ്‌വാൻ സമയം രാവിലെ 9.30 ഓടെ കിഴക്കൻ റെയിൽവേ ലൈനിലായിരുന്നു അപകടം. പരിക്കേറ്റ 61 യാത്രക്കാരെ രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. 72ഓളം യാത്രക്കാർ തുരങ്കത്തിൽ ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ട്രെയിനിൽ 350 ഓളം യാത്രക്കാർ ഉണ്ടായതായാണ് വിവരം.
പരിക്കേറ്റവർക്ക് വൈദ്യ സഹായം എത്തിയ്ക്കാനായി ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായി പ്രസിഡന്റ് സായി ഇങ് വെന്നിന്റെ ഓഫീസ് അറിയിച്ചു. തുരങ്കത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള കഠിന ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി അധിക സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.