താമരശ്ശേരി ഉരുള്‍പൊട്ടലില്‍ മരണം എട്ടായി


വയനാട് : താമരശ്ശേരിയിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മരണം എട്ടായി. ഉരുള്‍ പൊട്ടലില്‍ കാണാതായ ഒരുവയസുകാരി റിഫ ഫാത്തിമ മറിയം ആണ് മരിച്ചത്. കാണാതായ നസ്റത്തിന്റെ മകളാണ് റിഫ. കാണാതായ ആറു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അബ്ദുറഹിമാന്റെ ഭാര്യ, ഹസന്റെ ഭാര്യ, മകള്‍, മരുമകള്‍, രണ്ട് പേരക്കുട്ടികള്‍ എന്നിവരെ കണ്ടെത്താനുള്ള തിരച്ചിലാണ് ഇന്ന് നടക്കുക.


കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ തിരച്ചില്‍ വീണ്ടും തുടങ്ങി. മണ്ണിനടിയില്‍ പെട്ടുപോയ ഏഴ് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതില്‍ നാല് പേരുടെ മൃതദേഹം കബറടക്കി.


ദുരിത ബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ മൂന്ന് ക്യാമ്ബുകള്‍ തുറന്നു. 248 പേരാണ് ഇപ്പോള്‍ ക്യാമ്ബുകളില്‍ ഉള്ളത്. വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കളക്‌ട്രേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.



Sharing is Caring