കോയമ്ബത്തൂര്‍ : തമിഴ്നാട്ടില്‍ ദലിത് യുവതിയെ വിവാഹം ചെയ്ത കാരണത്താൽ തൊഴിലാളി മേട്ടുപ്പാളയം വള്ളിപ്പാളയം റോഡില്‍ കെ.കനകരാജിനെ (22) മൂത്ത സഹോദരന്‍ കെ.വിനോദ്കുമാര്‍ (24) വെട്ടിക്കൊന്നു. ദലിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയും കനകരാജും പ്രണയത്തിലായിരുന്നു. കനകരാജ് പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് അച്ഛന്‍ കറുപ്പസ്വാമിയുടെ സഹായം തേടി.വിവരമറിഞ്ഞ വിനോദ് കുമാര്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അനുജനോട് ആവശ്യപ്പെട്ടു . കഴിഞ്ഞ ദിവസം വൈകിട്ടു ദമ്ബതികള്‍ താമസിക്കുന്ന വീട്ടിലെത്തിയ വിനോദ് കുമാര്‍ വാക്കത്തി കൊണ്ടു കനകരാജിന്റെ തലയില്‍ വെട്ടുകയായിരുന്നു. പെണ്‍കുട്ടിക്കും വെട്ടേറ്റു. തലയില്‍ ആഴത്തില്‍ മുറിവേറ്റ കനകരാജ് തല്‍ക്ഷണം മരിച്ചു. പെണ്‍കുട്ടിയെ ആദ്യം മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീടു വിദഗ്ധ ചികിത്സയ്ക്കു കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ട വിനോദ് കുമാര്‍ ഇന്നലെ മേട്ടുപ്പാളയം പൊലീസില്‍ കീഴടങ്ങി












