ട്വന്റി 20 ലോകകപ്പില്‍ ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവിനെ


ട്വന്റി 20 ലോകകപ്പില്‍ ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍.ലോകകപ്പിന്റെ തുടക്കത്തില്‍ പ്ലേയിംഗ് ഇലവനില്‍ പോലും ഉള്‍പ്പെടാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഒടുവില്‍ മാന്‍ ഓഫ് ദി സീരീസ് ആയത് ഒരു നാടോടിക്കഥ പോലെ മനോഹരം. ലോകകപ്പിന് തൊട്ടുമുമ്പ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും അവസരം കിട്ടിയെങ്കിലും തിരുവനന്തപുരത്തുകാരന്റെ ബാറ്റില്‍ നിന്ന് ആകെ പിറന്നത് 46 റണ്‍സ് മാത്രം.


പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം തന്റെ തിരിച്ചുവരവിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം മാനസികമായി തകര്‍ന്നിരുന്നുവെന്നും തന്റെ സ്വപ്‌നങ്ങള്‍ സഫലമാകില്ലെന്ന് തന്നെ കരുതിയെന്നും എന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന സംശയവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ സമീപിക്കുകയായിരുന്നുവെന്നും സഞ്ജു പറഞ്ഞു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.


സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ ഒരാളെ സമീപിച്ച്‌ ഉപദേശം തേടുന്നതിനേക്കാള്‍ വലുതായി എന്താണ് ഉള്ളതെന്നും സഞ്ജു പറഞ്ഞു. ദീര്‍ഘനേരം അദ്ദേഹവുമായി സംസാരിച്ചുവെന്നും അത് വളരെ അധികം സഹായിച്ചുവെന്നും സഞ്ജു പ്രതികരിച്ചു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ താരം ഇപ്പോള്‍ തനിക്ക് ലഭിച്ചിരിക്കുന്നത് വലിയ പുരസ്‌കാരമാണെന്നും ഭാവി പരിപാടികള്‍ ഈ ആഘോഷത്തിന് ശേഷം തീരുമാനിക്കുമെന്നും സഞ്ജു പറഞ്ഞു.



Sharing is Caring