ടിക്കറ്റിന് പകരം തുക വെള്ളക്കടലാസില്‍ എഴുതി നല്‍കി; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍


മലപ്പുറം: കെഎസ്ആര്‍ടിസി ബസ്സില്‍ ടിക്കറ്റിന് പകരം വെള്ളക്കടലാസില്‍ എഴുതി നല്‍കിയ കണ്ടക്ടറെ വിജിലന്‍സ് പിടികൂടി.


ബംഗളുരുവില്‍നിന്ന് നിലമ്പൂരിലേക്ക് വരികയായിരുന്ന നിലമ്പൂര്‍ ഡിപ്പോയിലെ സൂപ്പര്‍ ഡിലകസ് ബസ്സിലെ കണ്ടക്ടര്‍ എം എം ഇബ്രാഹിമാണ് മിന്നല്‍ പരിശോധനയില്‍ അറസ്റ്റിലായത്.


ബംഗളുരുവില്‍നിന്ന് നിലമ്പൂരിലേക്ക് കയറിയ രണ്ടു യാത്രക്കാര്‍ക്ക് ടിക്കറ്റിന് പകരം കടലാസില്‍ 423, 483 എന്നിങ്ങനെ തുകകള്‍ എഴുതി നല്‍കിയത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

മൈസൂര്‍-ഗൂഡല്ലൂര്‍ റൂട്ടിലെ മുതുമലയില്‍വെച്ചാണ് വിജിലന്‍സ് സ്‌ക്വാഡ് ബസ്സില്‍ കയറിയത്. ബസ്സില്‍ 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കണ്ടക്ടറെ പിടികൂടിയതിന് ശേഷം ബസ് സര്‍വീസ് അവസാനിപ്പിക്കുന്നത് വരെ വിജിലന്‍സ് ഇന്‍സ്‌പെക്ടറാണ് കണ്ടക്ടര്‍ ജോലി ചെയ്തത്.

സംഭവം കെഎസ്ആര്‍ടിസി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥരായ എ എ റസാഖ്, എം ഹരി രാജന്‍, ലാന്‍സ് ലൂയിസ് എന്നിവരായിരുന്നു സംഘത്തില്‍.



Sharing is Caring