കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ ആരു മരണങ്ങളിലും പ്രത്യേകം കേസെടുത്തു.
മുന്നേ റോയിയുടെ മരണത്തില്‍ മാത്രമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ആറു കൊലയും നടന്നിരിക്കുന്നത്.ഈ ആറു കൊലയും താനാണ് ചെയ്തതെന്ന് ജോളി ഇന്നലെയും ആവര്‍ത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സിലിയുടെ കൊലപാതകത്തില്‍ മാത്യുവിനേയും ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അന്നമ്മയെ കൊന്നതോഴിച്ച് ബാക്കി അഞ്ചു കേസുകളിലും ജോളിയും മാത്യുവും പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.ജോളിയുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. അതിനായി വടകര പൊലീസ് സ്റ്റേഷനില്‍ നിന്നും ജോളിയെ എസ്.പി ഓഫീസിലേയ്ക്ക് കൊണ്ടുവന്നിരുന്നു. പത്തു മിനിറ്റ് ഇവിടെ തങ്ങിയതിന് ശേഷം കൂടത്തായിയിലെ പൊന്നമറ്റത്തെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.ഇവിടെയാണ് ആദ്യത്തെ മൂന്ന്‍ മരണങ്ങള്‍ സംഭവിച്ചത്. അതിനുശേഷം നാലാമത്തെ മരണം നടന്ന മാത്യുവിന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുവരുമെന്നാണ് വിവരം.

ഇതിനിടയില്‍ ജോളിയുടെ കോയമ്ബത്തൂര്‍ യാത്രയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോളിയുടെ ആറുമാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവരുടെ കോയമ്ബത്തൂര്‍ സന്ദര്‍ശനം പൊലീസ് ശ്രദ്ധയില്‍പ്പെട്ടത്.ഓണസമയത്തും കൂടത്തായി കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ച സമയത്തും ജോളി കോയമ്ബത്തൂരിലായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്ബതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്.
ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിഞ്ഞത്. അറസ്റ്റ് ഇവരില്‍ മാത്രം ഒതുങ്ങില്ലെന്ന്‍ അന്നേ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.













