ഡമസ്കസ്: സര്‍ക്കാര്‍ സൈന്യവും സഖ്യസേനയും നടത്തുന്ന ആക്രമണങ്ങളില്‍ ചോരക്കളമായി സിറിയ. കുറച്ചു ദിവസങ്ങളായി ഗൗത്തയില്‍ സര്‍ക്കാര്‍ സൈന്യം നടത്തുന്ന ആക്രമണം ശ്കതമായി തുടരുന്നതിനിടെ സഖ്യസേനയുടെ വ്യോമാക്രമണം ആരംഭിച്ചു. ഗൗത്തില് നടക്കുന്ന ആക്രമണത്തില്‍ വ്യാഴാഴ്ച മാത്രം 59 പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 15 പേര് കുട്ടികളാണ്. 149 പേര്‍ക്ക് ആക്രണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ കിഴക്കന്‍ ഗൗത്തയില്‍ മാത്രം മരിച്ചവരുടെ എണ്ണം 200 കടന്നു.
അതേസമയം, സിറിയയില്‍ യു.എസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലേറെ പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അനുകൂലികളായ പോരാളികളാണ് കൊല്ലപ്പെട്ടതെന്നാണ് സഖ്യസേന നല്കുന്ന വിവരം. ബശ്ശാറുല്‍ അസദിന്റെ സൈനികരുടെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും സഖ്യസേന വിശദമാക്കുന്നു.

കിഴക്കന്‍ ഗൗത്തയില്‍ നാലു ദിവസമായി നടക്കുന്ന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആള് നാശമുണ്ടായ ആക്രമണമാണ് വ്യാഴാഴ്ചത്തേത്. കൊല്ലപ്പെട്ട മുഴുവന്‍ പേരും സാധാരണക്കാരാണെന്നും ഏറ്റവും ചുരുങ്ങിയത്15 കുട്ടികളെങ്കിലു കൊല്ലപ്പെട്ടിട്ടുണ്ടെന്നും സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.
സിറിയന്‍ തലസ്ഥാനമായ ഡമസ്കസിന്റെ അതിര്‍ത്തി പ്രദേശമാണ് ആക്രമണ നടക്കുന്ന കിഴക്കന്‍ ഗൗത്ത. ആക്രമണം സംബന്ധിച്ച് സിറിയന്‍ സൈന്യത്തിന്റെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഗൗത്തയുടെ വിവിധ ഭാഗങ്ങളിലായി സിറിയന്‍ സൈന്യം റഷ്യന്‍ പിന്തുണയോടെ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ മാത്രം 76ഓളം വ്യോമാക്രമണങ്ങളാണ് ഗൗത്തയില്‍ നടന്നത്. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കിടെ 200ലധികം ജീവനുകളാണ് കിഴക്കന്‍ ഗൗത്തയില്‍ മാത്രം പൊലിഞ്ഞത്. സിറിയയുടെ വടക്ക്പടിഞ്ഞാറന്‍ മേഖല, കിഴക്കന്‍ ഗൗത്ത എന്നിവയാണ് വിമതപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങള്‍. ഡിഎസ്കലേഷന് സോണായി പ്രഖ്യാപിച്ച ഈ മേഖലയിലാണ് ഇത്രയും തീവ്രമായ ആക്രമണങ്ങള്‍ നടക്കുന്നത്. ഇവിടുത്തെ ആശുപത്രികള്‍, സ്കൂളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ആക്രമണങ്ങള്‍ ശക്തമാണ്. ആളുകള്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ മരുന്നോ ലഭിക്കാതെ തീര്‍ത്തും നരക ജീവിതമാണ് നയിക്കുന്നത്.













