ചൈന, കശ്മീര്‍ വിഷയങ്ങളില്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം


ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ, കശ്മീരിലെ സാഹചര്യം എന്നിവ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര സാഹചര്യങ്ങള്‍ പ്രധാന പ്രതിപക്ഷ കക്ഷികളെ അറിയിക്കുകയെന്ന ചുമതലയുടെ ഭാഗമായാണ് പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിക്കും.


പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് വിവിധ വിഷയങ്ങളിലെ രാജ്യത്തിന്റെ നിലപാടുകള്‍ പ്രതിപക്ഷ കക്ഷികളെ ബോധ്യപ്പെടുത്തുന്നതിനാണ് പ്രത്യേക യോഗം ചേരുന്നത്. 2016 ജുലൈ 8ന് ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന കൊലപ്പെടുത്തിയതിന് ശേഷം കശ്മീര്‍ താഴ്‌വരയിലെ നാലു ജില്ലകളിലെ ക്രമസമാധാന നില അത്യന്തം വഷളാണ്. പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍, അനന്ത്‌നാഗ് എന്നീ ജില്ലകളിലാണ് സംഘര്‍ഷങ്ങളുടെ ഏറിയ പങ്കും അരങ്ങേറുന്നത്. 76 അക്രമികളും 2 പോലീസുകാരുമാണ് സംഘര്‍ഷങ്ങളില്‍ ഇതിനകം കൊല്ലപ്പെട്ടത്. കശ്മീരിലെ നിലവിലെ സാഹചര്യങ്ങള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് യോഗത്തില്‍ അറിയിക്കും.


ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത അതിര്‍ത്തി മേഖലയായ ദോക് ലാമില്‍ ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ച് പണി നടത്തിയത് ഇന്ത്യ തടഞ്ഞതോടെയാണ് സിക്കിമിലെ സംഘര്‍ഷങ്ങളുടെ തുടക്കം. ഭൂട്ടാന്റെ കൈവശമുള്ള പ്രദേശത്തെ ചൈനീസ് സൈന്യത്തിന്റെ കയ്യേറ്റം തന്ത്രപ്രധാന ഭൂപ്രദേശത്തെ ഇന്ത്യയുടെ സ്വാധീനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബോധ്യമായതിനാലാണ് ചൈനയെ തടഞ്ഞതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ഭൂട്ടാന്‍ ഔദ്യോഗികമായി സഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പ്രതിപക്ഷ കക്ഷികളെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് യോഗത്തില്‍ ധരിപ്പിക്കും.

ജിഎസ്ടി, കശ്മീര്‍, സിക്കിം വിഷയം എന്നിവ ഉയര്‍ത്തി വര്‍ഷകാല സമ്മേളനത്തില്‍ പ്രതിഷേധമുയര്‍ത്താ ന്‍ 18 പ്രതിപക്ഷ കക്ഷികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് പ്രധാന കക്ഷിനേതാക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനാണ് പ്രതിപക്ഷ കക്ഷികളുടെ പ്രത്യേക യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്നത്.



Sharing is Caring