ചെറുപുഴയിലെ കരാറുകാരന്റെ മരണം; മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം


കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരന്‍ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. മുന്‍ കെപിസിസി നിര്‍വാഹക സമിതി അംഗമായ കെ കുഞ്ഞിക്കൃഷ്ണന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ടി വി അബ്ദുല്‍സലീം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വഞ്ചനാക്കുറ്റക്കേസില്‍ റിമാന്റിലാണ് ഇവര്‍.


കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച്‌ 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. ട്രസ്റ്റില്‍ എട്ട് ഡയറക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് നേതാക്കള്‍ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നേതാക്കളള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.


അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയ തീരുമാനം ഏറെ സ്വാഗതാര്‍ഹമാണെന്ന് എം വി ജയരാജന്‍ പ്രതികരിച്ചുവഞ്ചനക്കാരെയും ആളുകളെ കൊലക്ക് കൊടുക്കന്നവരെയും നയിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗസ് എന്നും ഈ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കുമോ എന്നും എംവി ജയരാജന്‍ കുറ്റപ്പെടുത്തി.

ചെറുപുഴ സ്വദേശി ജോയിയെ ഈ മാസം ആദ്യമാണ് ആശുപത്രിക്കെട്ടിടത്തിനുള്ളല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകളിലെ ഞരമ്ബ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.



Sharing is Caring