ചികിത്സ നല്‍കാതെ പൂജയും വഴിപാടും; പനി ബാധിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു


പാലക്കാട്: പനി ബാധിച്ച വിദ്യാര്‍ത്ഥിക്ക് ചികിത്സ നല്‍കാതെ പൂജയും വഴിപാടും നടത്തി ഒടുവില്‍ ആദിവാസി യുവാവ് മരണത്തിന് കീഴടങ്ങി. അട്ടപ്പാടിയിലാണ് സംഭവം. പുതൂര്‍ തച്ചംപടി ഊരിലെ മസണന്റെ മകന്‍ മണി(19) ആണ് മരിച്ചത്.


കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥിയായ മണിയെ കടുത്ത പനിയെത്തുടര്‍ന്ന് മാര്‍ച്ച്‌ മൂന്നിനാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ബന്ധുക്കളെത്തി മണിയെ തിരികെ അട്ടപ്പാടിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.


തുടര്‍ ചികിത്സ നല്‍കാതെ രോഗം മാറാന്‍ പൂജയും വഴിപാടും നടത്തുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ നാട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആനക്കട്ടിയിലെ സ്വകാര്യാശുപത്രിയില്‍ പോയെങ്കിലും കിടത്തി ചികിത്സയ്ക്ക് സമ്മതിക്കാതെ വീട്ടിലേക്ക് മടങ്ങി. തിങ്കളാഴ്ച രാത്രി രോഗം കൂടിയതോടെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.



Sharing is Caring