തൃശൂർ∙ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ ഇന്നു തൃശൂർ അഡീഷനൽ സെഷൻസ് കോടതി പരിഗണിക്കും.
ജനുവരി 29 നാണ് ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം ആഡംബര കാറുമായി ആക്രമിച്ചത്. നിഷാമിന്റെ ക്രിമിനൽ ചരിത്രം പരിഗണിച്ചും ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനുമാണ് കാപ്പാ നിയമം ചുമത്തിയത്. ആറു മാസത്തേക്ക് ജാമ്യം ലഭിക്കില്ലെന്നായിരുന്നു കാപ്പാ ചുമത്തിയതിന്റെ നേട്ടം.
മാർച്ച് 11 ന് ചുമത്തിയ കാപ്പയുടെ കാലാവധി നാലു ദിവസം കൂടി കഴിഞ്ഞാൽ അവസാനിക്കും. ഇതോടെ നിയമപ്രകാരം ജാമ്യം ലഭിക്കാൻ അവകാശമുള്ള തടവുകാരനായി നിഷാമും മാറും. അതു മുന്നിൽക്കണ്ട് നിഷാമിന്റെ അഭിഭാഷകൻ നൽകിയ ജാമ്യാപേക്ഷയാണ് തൃശൂരിലെ അഡീഷനൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കുന്നത്.