ഗുവാഹത്തിയില്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി


ദിബ്രുഗഡ്: അസമിലെ ഗുവാഹത്തിയില്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി. കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജൂണ്‍ 29 മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. പലചരക്ക് കടകളും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും അടച്ചിടണം. മെഡിക്കല്‍ സ്‌റ്റോറുകള്‍ മാത്രമേ ഇക്കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.


പൊതു, സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. ഇക്കാലയളവില്‍ യാത്രാ പാസുകളും അനുവദിക്കില്ല. അസമില്‍ രണ്ടാഴ്ചത്തേക്ക് നൈറ്റ് കര്‍ഫ്യു നടത്താനും തീരുമാനിച്ചിട്ടുണ്ട്.


അസമില്‍ ഇന്നലെ 276 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 6646 ആയി. രോഗം സ്ഥിരീകരിച്ച 6646 പേരില്‍ 2601 പേര്‍ ആക്ടീവ് കേസുകളാണ്. 4033 രോഗികള്‍ ഡിസ്ചാര്‍ജ് ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗുവാഹത്തിയിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.



Sharing is Caring