ക്ഷേമ പദ്ധതികളുമായി ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി


ബംഗളൂരു: കര്‍ണാടകയില്‍ കൈവിട്ട അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷകരുടെ ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ബി.ജെ.പിയുടെ പ്രകടന പത്രിക പ്രഖ്യാപിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതടക്കം നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളുമായാണ് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പ് രൂപീകരിക്കും. സംസ്ഥാനത്തെ ആറ് പ്രധാന നഗരങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കാനുള്ള പ്രത്യേക ഹബുകള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന കര്‍ണാടക മാല ആറു വരി പാത നിര്‍‌മ്മിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.


കൂടാതെ സംസ്ഥാനത്തെ ആയിരത്തിലധികം കര്‍ഷകര്‍ക്ക് നൂതന കൃഷി മാര്‍ഗങ്ങളെ കുറിച്ച്‌ പഠിക്കാന്‍ ചൈന, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്ക് പോകാന്‍ ഫെല്ലോഷിപ്പ് നല്‍കും. കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയ പ്രകടന പത്രികയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പദ്ധതികളും പ്രഖ്യാപിച്ചു. ദാരിദ്ര രേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കാന്‍ പുതിയ പദ്ധതി ആരംഭിക്കും. കൂടാതെ മുഖ്യമന്ത്രി സ്മാര്‍ട്ട് ഫോണ്‍ യോജന പദ്ധതി പ്രകാരം ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കും.


അതേസമയം, കോണ്‍ഗ്രസ്-ബി.ജെ.പി ദേശീയ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ വന്‍ പ്രചാരണ പരിപാടിക്കാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നായകന്മാരെ അപമാനിക്കുകയാണെന്നും മിന്നലാക്രമണത്തിന്റെ പേരില്‍ സൈന്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഇന്നലെ കലബുര്‍ഗിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയും മറ്റും കോണ്‍ഗ്രസ് നേതാക്കളെയും അപഹസിക്കുന്നത് തുടരുകയാണ്. ഇത്തരം പ്രസ്താവനകള്‍ തന്റെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടില്ല. ബി.ജെ.പി മുക്തഭാരതമല്ല ലക്ഷ്യമല്ലെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പിക്കെതിരെ ശക്തമായ വികാരമാണ് കര്‍ണാടകയിലുള്ളത്. ഗുജറാത്തില്‍ കണ്ട ബി.ജെ.പി വിരുദ്ധ വികാരത്തിന്റെ തുടര്‍ച്ചയാണ് കര്‍ണാടകയിലുമുണ്ടാവുക. മറ്റെല്ലാ സ്ഥലത്തെയും പോലെ ഇവിടെയും സ്വാഭാവിക പരാജയം ബി.ജെ.പിക്ക് ഏറ്റുവാങ്ങേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.



Sharing is Caring