ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്;സഹകരണ സംഘം ഏജന്റുമാരുടെ പങ്ക് അന്വേഷിക്കും


ക്ഷേമപെന്‍ഷന്‍ തട്ടിപ്പിൽ സഹകരണ വകുപ്പ് അന്വേഷണം ശക്തമാക്കും. ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നേരിട്ട് എത്തിക്കുന്നതിലെ ക്രമക്കേടും സഹകരണ ബാങ്ക് ജീവനക്കാർക്ക് എതിരായ പെൻഷൻ സംബന്ധിച്ച പരാതികളിൽ അന്വേഷണം നടത്തും. മരിച്ചവരുടെ പേരിൽ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയതിൽ സഹകരണ സംഘം ഏജന്റുമാരുടെ പങ്കാണ് പ്രധാനമായും പരിശോധിക്കുന്നത്.തിരുവനന്തപുരത്ത് പരാതി ഉയർന്ന വര്‍ക്കല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മൊഴി സഹകരണ വിജിലന്‍സ് രേഖപ്പെടുത്തി. സഹകരണ വിജിലന്‍സ് ആലപ്പുഴ ടീമാണ് മൊഴി രേഖപ്പെടുത്തിയത്.


സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍കാരും, താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9201 പേര്‍ സര്‍ക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തെന്നായിരുന്ന സി&എജി കണ്ടെത്തല്‍. ഇതില്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലുള്ള തിരുവനന്തപുരം കോര്‍പറേഷന്‍ മേഖലിയിലാണ് തട്ടിപ്പുകാരും കൂടുതല്‍, ട്വന്റി ഫോർ എക്സ്ക്ലൂസിവ്. 347 പേരാണ് കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ തട്ടിപ്പുകാര്‍. ഇവര്‍ 1.53 കോടിരൂപ ക്ഷേമപെന്‍ഷനില്‍ നിന്ന് തട്ടിയെടുത്തു.കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 169 സര്‍ക്കാര്‍ തട്ടിപ്പുകാര്‍ കോഴിക്കോട് കോർപറേഷൻ പരിധിയിലുണ്ട്. കോര്‍പറേഷന്‍ മേഖലയില്‍ തട്ടിപ്പുകാര്‍ കുറവ് കൊച്ചി കോര്‍പറേഷനിലാണ്, 70 പേര്‍ മാത്രം.


185 സര്‍ക്കാര്‍ തട്ടിപ്പുകാരുള്ള ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് ഈ വിഭാഗത്തില്‍ മുന്നില്‍. രണ്ടാമത് തിരുവനന്തപുരം നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയും, 68 പേര്‍. പഞ്ചായത്ത് മേഖല പരിശോധിച്ചാല്‍ ഒന്നും രണ്ടും സ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളാണ്. ഒന്നാം സ്ഥാനത്ത് 69 തട്ടിപ്പുകാര്‍ ഉള്ള മണ്ണഞ്ചേരി പഞ്ചായത്താണ്. രണ്ടാം സ്ഥാനത്ത് മാരാരിക്കുളം പഞ്ചായത്ത്, സര്‍ക്കാര്‍ മേഖലയിലെ 47 തട്ടിപ്പുകാരാണ് ഈ പഞ്ചായത്തിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവർ ഉള്‍പ്പെടെ 9201 പേര്‍ ചേര്‍ന്ന് 39 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.



Sharing is Caring