ജില്ലയിൽ കോവിഡ്-19 ന്‍റെ പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന ചില പ്രത്യേക പ്രദേശങ്ങളിൽ ചിലർ സാധാരണക്കാർക്കിടയിൽ വ്യാജപ്രചാരണം നടത്തി അവരെ തെരുവിലിറക്കുന്നത് അത്യന്തം ക്രൂരവും നിന്ദ്യവുമായ നടപടിയാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരു മഹാമാരിയിൽ നിന്നും രക്ഷ നേടുന്നതിനായി സാധ്യമായതെല്ലാം ചെയ്ത് സർക്കാർ മുന്നോട്ടുപോകുമ്പോൾ അതിന് തുരങ്കംവെയ്ക്കാൻ ശ്രമിക്കുന്നത് എന്തിന്‍റെ പേരിലാണെങ്കിലും അങ്ങേയറ്റം പരിഹാസ്യവും അപലപനീയവുമാണ്.
എല്ലാവരും ഒത്തൊരുമയോടെ നിൽക്കേണ്ടുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള നിന്ദ്യ പ്രവൃത്തികളിൽ ഏർപ്പെടുന്നവർ ഉടനടി അതിൽ നിന്നും പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കലക്ടറേറ്റിൽ ചേർന്ന കോവിഡ്-19 അവലോകന യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.