കോണ്‍ഗ്രസുമായോ, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മുന്നണിയുമായോ സിപിഎം തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ വിമത ജെഡിയു നേതാവ് ശരത് യാദവിന്റെ സമഗ്ര സംസ്കാരം രക്ഷിക്കൂ പ്രചാരണവുമായി സഹകരിക്കുമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷവുമായി സഹകരിച്ചാണ് ശരത് യാദവ് പ്രചാരണം നടത്തുന്നത്.
ശരത് യാദവിന്റെ പരിപാടികളുമായി സഹകരിക്കുമെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാസഖ്യത്തിന്റെ റാലികളില്‍ മേലിലും പങ്കെടുക്കില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. സിപിഎമ്മിന് ശക്തിയുള്ള കേരളത്തില്‍ മുഖ്യഎതിരാളി കോണ്‍ഗ്രസ് ആണെന്നതാണ് ഈ നിലപാടിന് ഒരു കാരണം.കോണ്‍ഗ്രസ് വിരുദ്ധ നിലപാടുള്ള പിണറായി വിജയന്-പ്രകാശ് കാരാട്ട് പക്ഷത്തിന് പിബിയിലും കേന്ദ്ര കമ്മിറ്റിയിലും ഉള്ള വലിയ മേല്‍ക്കൈയും യെച്ചൂരിക്കു തിരിച്ചടിയായിരുന്നു.

ബിഹാറില്‍ ലാലു പ്രസാദിന്റെ നേതൃത്വത്തില്‍ ആര്‍ജെഡി സംഘടിപ്പിച്ച, ‘ബിജെപിയെ തുടച്ചുനീക്കി രാജ്യത്തെ രക്ഷിക്കൂു’ എന്ന മഹാറാലിയില്‍ നിന്ന് സിപിഎം വിട്ടുനിന്നതിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രസ്താവന. ബംഗാളിലെ രാഷ്ട്രീയവൈരിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പങ്കെടുക്കുന്നുവെന്ന പേരിലാണ് സിപിഎം പട്നയിലെ പ്രതിപക്ഷ മഹാറാലിയില്‍ പങ്കെടുക്കാതിരുന്നത്. സിപിഎമ്മും ബിഎസ്പിയും വിട്ടുനിന്ന ലാലുവിന്റെ മഹാറാലിയില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, സി.പി. ജോഷി, തൃണമൂല്‍ നേതാവ് മമത ബാനര്‍ജി, സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഡി, ഡി. രാജ, എന്‍സിപി നേതാവ് താരീഖ് അന്‍വര്‍, വിമത ജെഡിയു നേതാക്കളായ ശരത് യാദവ്, അന്‍വര്‍ അലി തുടങ്ങിയ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തിരുന്നു.
2016ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സിപിഎം സീറ്റുധാരണയിലെത്തിയിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം കണ്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പിന്നിലായ സിപിഎം കനത്ത പരാജയമാണ് നേരിട്ടത്. കോണ്‍ഗ്രസുമായുണ്ടാക്കിയ സീറ്റു ധാരണയനുസരിച്ച് കൂടുതല്‍ സീറ്റില്‍ മല്‍സരിച്ചതു സിപിഎം ആയിരുന്നെങ്കിലും കോണ്‍ഗ്രസിനാണ് ബംഗാളില്‍ കൂടുതല്‍ എംഎല്‍എമാരെ കിട്ടിയത്













