യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി വി അന്‍വര്‍ എംഎല്‍എ തലസ്ഥാനത്തെത്തി. കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് സന്ദര്‍ശമെന്നാണ് വിവരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും രമേശ് ചെന്നിത്തലയുമായും കെ മുരളീധരനുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തിയേക്കും.
ജനുവരി 12 ാം തീയതി കെപിസിസി രാഷ്ട്രീയ കാര്യസമിതി ചേരുന്നുണ്ട്. പി വി അന്‍വറിന്റെ രാഷ്ട്രീയപ്രവേശനമാവും പ്രധാനമായും ചര്‍ച്ച ചെയ്യുക. കെ സുധാകരന് അന്‍വറിനോട് മൃദുസമീപനം ഉണ്ടെങ്കിലും വി ഡി സതീശന് അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാല്‍ വ്യക്തിപരമായ വിയോജിപ്പുകള്‍ പ്രസക്തമല്ലെന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

വനനിയമഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും മറ്റു രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നുമാണ് അന്‍വര്‍ പ്രതികരിച്ചത്.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ വി ഡി സതീശന്‍ അടക്കം പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു.
പ്രതിപക്ഷ നേതാവിനെതിരെയും അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും നിലവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായം യുഡിഎഫില്‍ രൂപപ്പെടുകയാണ്.













