കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി മോട്ടോര്‍ വാഹന വകുപ്പ് സംഘം ഷിരൂരില്‍


കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍ എത്തി. അർജുന്റെ ലോറി ഉച്ചയോടെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷഎന്ന് മോട്ടോര്‍ വാഹന വകുപ്പ് സംഘം വ്യക്തമാക്കി. ജിപിഎസ് ലൊക്കേഷൻ കണ്ടെത്തി. അത്രയ്ക്കും മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട് അത് മാറ്റി. ഇന്നത്തോടെതന്നെ അർജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറയുന്നു.


മോശം കാലവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ തിരച്ചില്‍ നിര്‍ത്തിയിരുന്നു. കഴിഞ്ഞദിവസം കനത്തമഴയെ അവഗണിച്ചും തിരച്ചില്‍ തുടരുന്നതിനിടയില്‍ പ്രദേശത്ത് അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയാണെന്നും ഉത്തര കന്നഡ കലക്ടര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.


ബംഗളുരുവില്‍ നിന്നും എത്തിച്ച റഡാര്‍ ഉപയോഗിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്. നാവികസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവര്‍ തിരച്ചിലിന്റെ ഭാഗമാണ്.



Sharing is Caring