കേരളത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 23 ന്


ന്യൂഡല്‍ഹി: കേരളത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 23 ന് നടക്കും. എംപി വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് ഉപതെരെഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 12 ആണ്. സൂക്ഷ്മ പരിശോധന 15 ന് നടക്കും. വോട്ടെണ്ണല്‍ ആവശ്യമെങ്കില്‍ മാര്‍ച്ച്‌ 23ന് അഞ്ച് മണിക്ക് തന്നെ നടത്താനും തീരുമാനമുണ്ട്.


കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് പുറമെ രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന 58 സീറ്റുകളിലേക്കും മാര്‍ച്ച്‌ 23 ന് വോട്ടെടുപ്പ് നടക്കും. 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 അംഗങ്ങളാണ് ഏപ്രില്‍, മെയ് മാസങ്ങളിലായി രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ജെപി നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍, തവര്‍ചന്ദ് ഗെഹ്ലോട്ട്, രാംദാസ് അതവാലെ എന്നിവരാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ വിരമിക്കുന്നവരില്‍ പ്രമുഖര്‍.


ഡിസംബര്‍ 20 നായിരുന്നു വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്. യുഡിഎഫ് വിടുന്നതിന് മുന്നോടിയായിട്ടായിരുന്നു രാജി. നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് വീരേന്ദ്രകുമാര്‍ വിശദീകരിച്ചത്. നിതീഷ് കുമാറിനൊപ്പം ഇനി നില്‍ക്കാനാകില്ലെന്നും ആ പാര്‍ട്ടിയുടെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്നുമായിരുന്നു വീരന്ദ്രേകുമാറിന്റെ നിലപാട്.



Sharing is Caring