കാശ്മീരിൽ 8000 സൈനീകരെ കൂടി വിന്യസിക്കും


ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ സൈനീകരെ കാശ്മീരിലേക്ക് അയക്കാന്‍ നീക്കം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 8000 അര്‍ധ സൈനികരെ കൂടി കാശ്മീരിലേക്ക് വിന്യസിക്കാന്‍ തീരുമാനം. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കുകയും കാശ്മീരിനെ വിഭജിക്കാനുള്ള ബില്ല് അവതരിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൂടുതല്‍ സേനയെ കാശ്മീരിലേക്ക് എത്തിക്കുന്നത്.


100 ബറ്റാലിയന്‍ അര്‍ധ സൈനികരെയും 30000 സൈനികരെയും കശ്മീരില്‍ വിന്യസിച്ചതിന് പുറമേയാണ് പുതിയ സൈനിക നീക്കം. കാശ്മീര്‍ താഴ്‌വരയിലാണ് ഇവരെ വിന്യസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവരെ വിവിധയിടങ്ങളില്‍ നിന്ന് ഇവരെ എയര്‍ലിഫ്റ്റ് ചെയ്തു.
ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അനുച്ഛേദം റദ്ദാക്കുന്ന ബില്ല് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കാശ്മീരില്‍ ഇന്നലെ അര്‍ധരാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുളള തുടങ്ങി നിരവധി പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. വിദ്യാലയങ്ങള്‍ അടിച്ചിട്ടിരിക്കുകയാണ്. പൊതുപരിപാടികള്‍ക്കും റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.




Sharing is Caring