കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി; കണ്ടുകെട്ടിയത് 54 കോടി രൂപയുടെ സ്വത്തുക്കള്‍

ന്യൂഡല്‍ഹി: ഐഎന്‍എസ്‌ക് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയവയില്‍ വിദേശത്തെ വസതിയും ഉള്‍പ്പെടുന്നു.

നിയമവിരുദ്ധമായി 305 കോടി രൂപ വിദേശനിക്ഷപം നേടിയതിന് ഐ.എന്‍.എക്‌സ്. മീഡിയ കമ്പനിയെ സഹായിച്ചുവെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) സി.ബി.ഐ.യും കേസെടുത്തിരുന്നു.

ഷീന ബോറ കൊലക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പീറ്റര്‍ മുഖര്‍ജിയുടെയും ഇന്ദ്രാണി മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഐ.എന്‍.എക്‌സ്. മീഡിയ കമ്പനി. 2007-ല്‍ മൗറീഷ്യസിലുള്ള മൂന്നു കമ്പനികളില്‍ നിന്നായി സ്ഥാപനം 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചു. 4.62 കോടി രൂപ സ്വീകരിക്കാനേ വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതിയുണ്ടായിരുന്നുള്ളൂ.

ആദ്യം വിസമ്മതിച്ചെങ്കിലും എഫ്.ഐ.പി.ബി. പിന്നീടിതിന് അംഗീകാരം നല്‍കി. അന്നു കേന്ദ്ര ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ മകനെന്ന നിലയില്‍ കാര്‍ത്തി സ്വാധീനം ചെലുത്തിയാണ് അനുമതി നേടിക്കൊടുത്തതെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. ഇതിനായി കാര്‍ത്തി കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തി.

കാര്‍ത്തിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സട്ടിങ്ങിന് 10 ലക്ഷം രൂപ ഐ.എന്‍.എക്‌സ്. മീഡിയ നല്‍കിയെന്നു തെളിയിക്കുന്ന രേഖ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ഇതു കൂടാതെ മറ്റു പല കമ്പനികള്‍ മുഖേനയും ഐ.എന്‍.എക്‌സ്. മീഡിയ കാര്‍ത്തിക്കു പണം നല്‍കിയതായും സംശയിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *