കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടത്തിപ്പ് ഇന്ന് മുതൽ സർക്കാർ നേരിട്ട് നടത്തും. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എന്ന പേരില്‍ സ്വതന്ത്ര ഏജന്‍സിയുടെ നിയന്ത്രണത്തിലാകും പദ്ധതി നടത്തിപ്പ്.
എല്ലാ സാമൂഹ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും സംയോജിപ്പിച്ച് കഴിഞ്ഞ വർഷമാണ് സംസ്ഥാന സർക്കാർ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചത്. ഒരു കുടുംബത്തിന് വർഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ് പദ്ധതി.
കരാറനുസരിച്ച് റിലയൻസ് ജനറൽ ഇൻഷുറൻസായിരുന്നു ആദ്യ സേവന ദാതാക്കൾ. വിവിധ ചികിത്സകൾക്കുള്ള ഇൻഷുറൻസ് തുക പര്യാപ്തമല്ല എന്നതടക്കം പല പരാതികളുമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ പദ്ധതി നേരിട്ട് നടത്താൻ തീരുമാനിച്ചത്. ഇൻഷുറൻസ് ഏജൻസികളെ ഒഴിവാക്കി ‘അഷ്വറൻസ്’ സ്വഭാവത്തിലാണ് പദ്ധതി.
അതേസമയം ഇപ്പോഴം പദ്ധതി നടത്തിപ്പിൽ വ്യക്തത വന്നിട്ടില്ലെന്ന വിമർശനം ശക്തമാണ്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. പദ്ധതി നടത്തിപ്പിന് വേണ്ട നിയമനങ്ങള്‍ നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്.