കശ്മീരിൽ മൂന്ന് തീവ്രവാദികളെ വധിച്ചെന്ന് പോലീസ്; കൊല്ലപ്പെട്ടത് നിരപരാധികളായ വിദ്യാർഥികളെന്ന് കുടുംബം

ശ്രീനഗറിനടുത്ത് ലവേപൊരയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ വധിച്ചുവെന്ന് കശ്മീർപോലീസ്. എന്നാൽ കൊല്ലപ്പെട്ടവർ വിദ്യാർഥികളാണെന്നും നിരപരാധികളാണെന്നും വ്യക്തമാക്കി മൂവരുടെയും കുടുബങ്ങൾ പ്രതിഷേധം നടത്തി. കൊല്ലപ്പട്ടവരിൽ ഒരാൾ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണെന്നും കുടുംബം പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടോടെ ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് രാത്രി മുഴുവൻ ഇരുകൂട്ടരും വെടിവെപ്പ് തുടർന്നതായും പോലീസ് കൂട്ടിച്ചേർത്തു. എന്നാൽ പോലീസ് റെക്കോർഡിൽ തീവ്രവാദികളായി ലിസ്റ്റ് ചെയ്യപ്പെടാത്തവരാണ് കൊല്ലപ്പെട്ടവർ. കൊല്ലപ്പെട്ടവർ തങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്തവരാണ് എങ്കിലും പരോക്ഷമായി തീവ്രവാദികളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് പോലീസ് പ്രസ്താവനയിൽ പറയുന്നത്.

എന്നാൽ പോലീസ് വധിച്ച മൂന്ന് പേരും നിരപരാധികളായ വിദ്യാർഥികളാണെന്ന് വ്യക്തമാക്കി കുടുംബങ്ങൾ രംഗത്തെത്തി. ഏറ്റുമുട്ടൽ നടന്നെന്ന് പറയപ്പെടുന്ന ചൊവ്വാഴ്ച മൂന്ന് വിദ്യാർത്ഥികളും കശ്മീർ യൂണിവേഴ്സിറ്റിയിൽ അപേക്ഷ സമർപ്പിക്കാനായി പോയതായിരുന്നുവെന്നും ഇവർ പറഞ്ഞു. വിദ്യാർത്ഥികളെ കൊലപ്പെടുത്തിയതിന് എതിരെ കടുത്ത രോഷമാണ് ഉയരുന്നത്. കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തതിയടക്കമുള്ളവർ കുടുബത്തിന്റെ പ്രതിഷേധ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *