‘കള്ളനെ പിടിക്കാന്‍ കള്ളനെ എങ്ങനെയാണ് നിയമിക്കുന്നത്?; അന്വേഷണം അടുത്ത പൂരം വരെ പോകരുത്’


തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെക്കുറിച്ചുള്ള അന്വേഷണം അടുത്ത പൂരം വരെ നീട്ടരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കള്ളനെ പിടിക്കാന്‍ കളളനെ എങ്ങനെയാണ് നിയമിക്കുന്നത്. പരാതി വന്നത് ഒരു കള്ളന് നേരെ, കള്ളന്‍മാരുടെ കൂട്ടത്തില്‍ മികച്ച കള്ളനെ എങ്ങനെയാണ് ഈ അന്വേഷണം ഏല്‍പ്പിക്കുന്നതെന്നും സുരേഷ് ഗോപി കോഴിക്കോട് മാധ്യമങ്ങളോട് ചോദിച്ചു.


‘കള്ളനെ പിടിക്കാന്‍ കളളനെ എങ്ങനെയാണ് നിയമിക്കുന്നത്. ഒരു കള്ളന് നേരെ കംപ്ലെയ്ന്റ് വന്നു. കള്ളന്‍മാരുടെ കൂട്ടത്തില്‍ മികച്ച കള്ളനെ എങ്ങനെയാണ് ഇത് ഏല്‍പ്പിക്കുന്നത്. ഞാന്‍ കാക്കിയെ റെഫര്‍ ചെയ്തതല്ല. പൊലീസിന് നേരെ ഒരു കംപ്ലെയ്ന്റ് ഉണ്ടെങ്കില്‍ ചട്ടക്കൂടിനരകത്തുനിന്നുകൊണ്ട് നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജസ്റ്റിസിനെയോ, അതല്ല ഒരു റിട്ടയേര്‍ഡ് ജസ്റ്റിസിനെ കൊണ്ട് പറ്റൂ എന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യണം. സമയബന്ധിതമായി, അടുത്ത പൂരം വരെ ഒന്നും പോകരുത്. ജോലി ഏല്‍പ്പിച്ചാല്‍ രണ്ടോ മൂന്നോ മാസം കൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആ സത്യം മൂടിവെക്കപ്പെടില്ല എന്ന നിലയിലുള്ള അന്വേഷണം വേണം’ – സുരേഷ് ഗോപി പറഞ്ഞു.


ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പൂരം അലങ്കോലപ്പെട്ടതില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. തൃശൂര്‍ കമ്മീഷണറെ മാറ്റുമെന്നും പൊലീസിന്റെ നടപടികള്‍ക്കെതിരായ പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചിരുന്നു. ഇപ്പോള്‍ ആരോപണ വിധേയനായി നില്‍ക്കുന്ന എഡിജിപി എംആര്‍ അജിത്കുമാറിനായിരുന്നു അന്വേഷണ ചുമതല.



Sharing is Caring