കളി വീണ്ടും കാര്യവട്ടത്ത്; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം കേരളപ്പിറവി ദിനത്തില്‍


മുംബൈ: തിരുവനന്തപുരത്തേക്ക് വീണ്ടും ക്രിക്കറ്റ് വിരുന്നെത്തുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ഏകദിനം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും.


കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് കളിയെന്നതും സവിശേഷതയാണ്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം രാജ്യാന്തര മത്സരത്തിന് വേദിയാകുന്നത്.


അഞ്ച് ഏകദിനങ്ങള്‍ക്കു പുറമെ രണ്ടു ടെസ്റ്റുകളും മൂന്നു ടി-20 മത്സരങ്ങളും സന്ദര്‍ശകര്‍ കളിക്കും. ഒക്ടോബര്‍ നാലിനു രാജ്‌കോട്ടിലെ ടെസ്റ്റ് മല്‍സരത്തോടെ പരമ്പരയ്ക്കു തുടക്കമാകും.

രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 12നു ഹൈദരാബാദില്‍. ഗുവാഹത്തി (ഒക്ടോബര്‍ 21), ഇന്‍ഡോര്‍ (24), പുണെ (27), മുംബൈ (29) എന്നിവിടങ്ങളിലാണ് മറ്റ് ഏകദിനങ്ങള്‍.

നേരത്തേ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മല്‍സരം സംഘടിപ്പിക്കാന്‍ നീക്കം നടന്നെങ്കിലും പിന്നീട് അതു തിരുവനന്തപുരത്തിനു നല്‍കാന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. കലൂര്‍ സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ മൈതാനം കുത്തിപ്പൊളിച്ച് ക്രിക്കറ്റിനു കളമൊരുക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയായിരുന്നു ബി.സി.സി.ഐയുടെ നടപടി.



Sharing is Caring