കളിമണ്ണില്‍ പുതുവസന്തം, ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഒസ്റ്റപെങ്കോയ്ക്ക്

കളിമണ്‍ കോര്‍ട്ടില്‍ പുതുചരിത്രമെഴുതി ലാത്വിയന്‍ താരം യെലേന ഒസ്റ്റാപെങ്കോ. ഫ്രഞ്ച് ഓപ്പണിലെ ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിനൊടുവില്‍ മൂന്നാം സീഡ് സിമോണ ഹാലെപ്പിനെ മറികടന്നാണ് ഇരുപതുകാരിയായ ഒസ്റ്റപെങ്കോ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം നേടിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം വര്‍ധിത വീര്യത്തോടെ തിരിച്ചു വന്ന ലാത്വിയന്‍ താരം അവാസന രണ്ടും സെറ്റും കിരീടവും സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 4-6, 6-4, 6-3.
കിരീടത്തോടെ ലോകറാങ്കില്‍ ഒന്നാമെതുത്തുമായിരുന്ന ഹാലെപിനെതിരെ മികച്ച പോരാട്ടമാണ് ഒസ്റ്റപെങ്കോ പുറത്തെടുത്തത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് പുറമെ രണ്ടാം സെറ്റില്‍ 3-0ത്തിന് പിന്നിലായ ശേഷമാണ് ഒസ്റ്റപെങ്കോ വിജയം പിടിച്ചെടുത്തത്. മൂന്നാം സെറ്റില്‍ 3-1ന് ഹാലെപ് മുന്നിട്ടു നിന്നെങ്കിലും ആ മുന്‍തൂക്കം നിലനിര്‍ത്താന്‍ റൊമാനിയന്‍ താരത്തിനായില്ല. മത്സരത്തില്‍ 54 വിന്നറുകളാണ് ഒസറ്റപെങ്കോയുടെ റാക്കറ്റില്‍ നിന്ന് പിറന്നത്.
ലോക റാങ്കിങ്ങില്‍ 47-ാം സ്ഥാനത്തുള്ള ഒസ്റ്റപെങ്കോ ഫ്രഞ്ച് ഓപ്പണില്‍ സീഡില്ലാ താരമായാണ് കിരീടനേട്ടത്തില്‍ വരെയെത്തിയത്. ഇതിന് മുമ്പ് ഗ്രാന്‍സ്ലാമിന്റെ മൂന്നാം റൗണ്ടിനപ്പുറം ഒസ്റ്റപെങ്കോ പോയിട്ടില്ല. ഒരു ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ലാത്വിയന്‍ താരം, ഓപ്പണ്‍ എറയില്‍ റോളണ്ട് ഗാരോസില്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ സീഡില്ലാ താരം എന്നീ റെക്കോര്‍ഡുകളും കളിമണ്‍ കോര്‍ട്ടിലെ കിരീടനേട്ടത്തോടെ ഒസ്റ്റപെങ്കോ പിന്നിട്ടു. ഇത് തന്റെ സ്വപ്‌നമായിരുന്നുവെന്നും 20 വയസ്സിനുള്ളില്‍ തന്നെ റോളണ്ട് ഗാരോസില്‍ കിരീടം നേടിയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും മത്സരശേഷം ഒസ്റ്റപെങ്കോ പ്രതികരിച്ചു. ടൂര്‍ണമെന്റിലാകെ 245 വിന്നറുകളുതിര്‍ത്ത ഒസ്റ്റപെങ്കോ ആ നേട്ടത്തില്‍ മറ്റു താരങ്ങളെയെല്ലാം പിന്നിലാക്കി. അതേ സമയം 2014ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ മരിയ ഷറപ്പോവയോട് പരാജയപ്പെട്ട ഹാലെപ്പിന് ഇത്തവണയും കിരീടം കൈവിട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *