കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയെന്ന് ബിഷപ്പിന്റെ ആരോപണം; കന്യാസ്ത്രീയും ബന്ധുക്കളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ജലന്ധര്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്


കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയെ സമീപിക്കും. ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് വ്യക്തിവിരോധമാണെന്ന് ഫ്രാങ്കോയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. ഇവര്‍ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും പലതവണ താന്‍ ശാസിച്ചിട്ടുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. തനിക്കെതിരായ പീഡന പരാതി കള്ളക്കഥയാണെന്നും ഫ്രാങ്കോ ആരോപിക്കുന്നു.


ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ ഹൈക്കോടതിയെ സമീപിക്കുന്നത്. ചൊവ്വാഴ്ച തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.


പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കണമെന്നും ഫ്രാങ്കോ ആവശ്യപ്പെടും. ഏത് ഘട്ടത്തില്‍ വേണമെങ്കിലും അന്വേഷണവുമായി സഹകരിക്കാമെന്നാണ് ജാമ്യാപേക്ഷയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുക. മാത്രമല്ല മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനൊപ്പം കന്യാസ്ത്രീക്കെതിരായ പരാതിയും കോടതിയില്‍ ഹാജരാക്കുമെന്നും വിവരങ്ങളുണ്ട്. ആദ്യമൊഴിയില്‍ പീഡനത്തിനെക്കുറിച്ച് പറയുന്നില്ലെന്നും ഫ്രാങ്കോയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കാര്യവും കോടതിയെ അറിയിക്കും.

ബുധനാഴ്ച രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. അതിനു മുമ്പ് ഹര്‍ജിയില്‍ തീരുമാനമുണ്ടാകണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. മുന്‍കൂര്‍ ജാമ്യം തേടാതെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത് അപകടമാണെന്ന നിയമോപദേശം ബിഷപ്പിന് ലഭിച്ചുവെന്നാണ് വിവരം.



Sharing is Caring