ഇരിക്കൂർ കല്യാട് സ്വദേശി ഗുഡ്സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണൻ മാതമംഗലം കൈതപ്രത്ത് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ബി.ജെ.പി പ്രാദേശിക നേതാവ് കൂടിയായ കെ.കെ. രാധാകൃഷ്ണൻ്റെ കൊലപാതകത്തില്‍ ആസൂത്രിത ഗൂഡാലോചനയുണ്ടോയെന്ന കാര്യം പൊലിസ് പരിശോധിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി കൂട തല്‍ വിശാദാംശങ്ങള്‍ ലഭിക്കുന്നതിനായി ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴിയെടുക്കും.

റിമാൻഡിലായ എൻ.കെ സന്തോഷ് സി.പി.എം. പ്രവർത്തകനാണെങ്കിലും കൊലപാതകത്തിന് വ്യക്തിവൈരാഗ്യമാണെന്നാണ് പൊലിസ് പറയുന്നത്.പൂർവ്വ വിദ്യാർത്ഥിനിയായ രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ കഴിയാത്തതിലെ വിരോധം കൊണ്ടാണ് കൊലപാതകമെന്നാണ് എഫ്‌ഐആർ.
രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികളായിരുന്നും ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും അത് തുടരാൻ സാധിക്കാത്തതിന്റെ വിരോധത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ സന്തോഷിനെതിരെ രാധാകൃഷ്ണൻ രണ്ട് മാസം മുൻപ് പരിയാരം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഫേസ്ബുക് പോസ്റ്റുകളുടെ പേരിലും പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് വിവരം.













