ഒരു ഭരണാധികാരിക്കും ഉണ്ടാവാന്‍ പാടില്ലാത്ത വീഴ്ചയാണ് നരേന്ദ്രമോദിക്കുണ്ടായത്: പിണറായി വിജയന്‍

നോട്ട് പ്രതിസന്ധിയില്‍ ഒരു ഭരണാധികാരിക്കും പറ്റാന്‍ പാടില്ലാത്ത വീഴ്ചയാണഅ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എന്‍.ഡി.എ സര്‍ക്കാരിനും സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് പ്രതിസന്ധിയില്‍ ഉലയുന്ന സംസ്ഥാനത്തിന്റെ അവസ്ഥ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായുള്ളു കൂടിക്കാഴ്ചയില്‍ വിശദീകരിച്ചതായും അറിയിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരളത്തില്‍ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ ശക്തമാണ്. അവയ്ക്ക് നോട്ടുകള്‍ മാറാനുള്ള ചുമതല നല്‍കണം. അതുപോലെ ശബരിമല സീസണില്‍ ലക്ഷകണക്കിന് തീര്‍ഥാടകര്‍ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

കറന്‍സി വിഷയവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ വിവരണാതീതമാണ്. അക്കാര്യം ഇന്നലെ വിശദമായി പറഞ്ഞിരുന്നു. ഇന്നത്തെ പ്രതിസന്ധിക്കു ഒരു ന്യായീകരണവുമില്ല. ഒരു ഭരണാധികാരിക്കും പറ്റാന്‍ പാടില്ലാത്ത വീഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍.ഡി.എ സര്‍ക്കാരിനും സംഭവിച്ചത്. ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടു പ്രശ്‌നങ്ങള്‍ വിശദീകരിച്ചു. പഴയ നോട്ടുകള്‍ മാറ്റാനുള്ള സമയ പരിധി നവംബര്‍ 24 വരെ നീട്ടിയതായി അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ ശക്തമാണ്. അവയ്ക്ക് നോട്ടുകള്‍ മാറാനുള്ള ചുമതല നല്‍കണം. ട്രഷറികളെയും ഇതില്‍ ഉള്‍പ്പെടുത്തണം. ശബരിമല സീസണ്‍ തുടങ്ങുകയാണ്. ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് എത്തുക. അവര്‍ക്ക് പ്രയാസം ഉണ്ടാകരുത്. അതിനു പ്രത്യേക സംവിധാനം വേണം. ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ തുറക്കാം എന്ന് ധനമന്ത്രി ഉറപ്പു നല്‍കി. സഹകരണ ബാങ്കുകള്‍ക്കു കൂടി എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ വേണം എന്നാണു കേരളത്തിന്റെ ആവശ്യം.

കെ.എസ്.എഫ്.ഇ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അതിനെ കുഴപ്പത്തിലാക്കിയിരിക്കുന്നു. കെ.എസ്.എഫ്.ഇയെ രക്ഷിക്കാന്‍ പ്രത്യേക നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അനുകൂലമായ മറുപടിയാണ് കേന്ദ്ര ധനമന്ത്രിയില്‍ നിന്നുണ്ടായത്. ഇന്ന് നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ അവസാനിക്കുമെന്ന് വിശ്വസിക്കാനുള്ള സൂചനകളൊന്നുമില്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു. കള്ളനോട്ടും കള്ളപ്പണവും തടയുക തന്നെ വേണം. അതിന്റെ വഴി ഏതാണ് എന്ന് നിശ്ചയിക്കുമ്പോള്‍ ജനങ്ങളാകണം മുന്നില്‍. ജനങ്ങളെ ശിക്ഷിക്കുന്ന ഒരു തീരുമാനവും എത്ര തന്നെ വൈകാരികമായി വിശദീകരിച്ചാലും അംഗീകരിക്കപ്പെടില്ല. പൊടുന്നനെ ഉണ്ടായ ആഘാതം തരണം ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *