ഐ‌എ‌എസ് ചേരിപ്പോരിന് കാരണം മുഖ്യമന്ത്രി – ചെന്നിത്തല

ഐ‌എ‌എസ് തര്‍ക്കത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രംഗം വഷളാക്കിയ മുഖ്യമന്ത്രി ഗ്യാ‍ലറിയില്‍ ഇരുന്ന് കളി കാണുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി മൂലം വലയുന്നത് കേരളത്തിലെ ജനങ്ങളാണ്. സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കെട്ടികിടക്കുന്നു. ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടികിടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നാണ് പുറത്തുവരുന്ന വിവരമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

ഒരു കേസില്‍ 42 ദിവസം കൊണ്ട് ത്വരിതപരിശോധന പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി വിധി. എന്നാല്‍ ജയരാജന്‍ കേസില്‍ 89 ദിവസമെടുത്താണ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയത്. കോടതിയുടെ ഇടപെടല്‍ മുന്നില്‍ കണ്ട് വിജിലന്‍സ് കേസെടുക്കുകയായിരുന്നു. കെ.ബാബു, കെ.എം.മാണി എന്നിവരുടെ കേസുകളില്‍ കാണിക്കുന്ന താത്പര്യം എന്തേ ഇടതു സര്‍ക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസില്‍ ജേക്കബ് തോമസ് കാണിക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ജയരാജന്റെ ഉള്‍പ്പെട്ട ബന്ധുനിയമന കേസില്‍ മുഖ്യമന്ത്രിയുടെ പങ്കും കൂടി വിജിലന്‍സ് അന്വേഷണ വിധേയമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *