എവറസ്റ്റ് കീഴടക്കിയെന്ന് പ്രചരിപ്പിച്ച പൊലിസ് ദമ്പതികളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടു


എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച പൊലിസ് ദമ്പതികളെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. പുനെ പൊലിസിലെ കോണ്‍സ്റ്റബിള്‍മാരായ ദിനേശ് റാത്തോഡും തര്‍കേശ്വരി റാത്തോഡുമാണ് വെട്ടിലായത്. പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന്റേതാണ് തീരുമാനം.


കഴിഞ്ഞ വര്‍ഷം മേയിലാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന തരത്തിലുള്ള ചിത്രങ്ങള്‍ ദമ്പതികള്‍ പുറത്തുവിട്ടത്. എന്നാല്‍, ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. തുടര്‍ന്ന് സമിതി നല്‍കിയ അന്വേഷണത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു.


ഇവരുടെ പ്രവൃത്തി മഹരാഷ്ട്ര പൊലിസിന് അപകീര്‍ത്തിക്ക് ഇടയാക്കിയെന്ന് അഡീഷണല്‍ പൊലിസ് കമീഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍) സഹേബ്ര പാട്ടീല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ദമ്പതികളാണെന്ന് അവകാശവാദവുമായി ദിനേശും തര്‍കേശ്വരിയും രംഗത്തുവന്നത്. എന്നാല്‍, ഇവരുടെ വാദം തെറ്റാണെന്ന് പ്രാദേശിക പര്‍വ്വതാരോഹകര്‍ വ്യക്തമാക്കി. തുടര്‍ന്ന് ആഗസ്റ്റില്‍ നേപ്പാള്‍ സര്‍ക്കാര്‍ ദമ്പതികളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തേക്ക് വിലക്കിയിരുന്നു.



Sharing is Caring