എല്ലാവരും കയ്യൊഴിഞ്ഞു; എയര്‍ ഇന്ത്യയുടെ വില്‍പ്പന മോഹം അവസാനിപ്പിച്ച്‌ കേന്ദ്രം


ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാന കമ്പനിയെ എല്ലാവരും കയ്യൊഴിഞ്ഞതോടെ ഓഹരി വില്‍പ്പന അവസാനിപ്പിച്ച്‌ കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയം. കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്നാണു എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മേയ് ഒന്നായിരുന്നു ആദ്യം അവസാന തീയതിയായി നിശ്ചയിച്ചിരുന്നത് എന്നാല്‍ അത് മേയ് 31 വരെയാക്കി.


കാലാവധി നീട്ടിയിട്ടും ഓഹരികള്‍ വാങ്ങാന്‍ ആരും തന്നെ എത്തിയില്ല. വ്യോമയാന മന്ത്രാലയമാണ് ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട താല്‍പര്യപത്രം ക്ഷണിച്ചത്. അയ്യായിരം കോടി രൂപ ആസ്തിയുള്ള കമ്പനികള്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. കമ്ബനിയുടെ മാനേജ്മെന്റ്, ജീവനക്കാര്‍ അല്ലെങ്കില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചു മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.


എയര്‍ ഇന്ത്യയെ കൂടാതെ, ചെലവു കുറഞ്ഞ വിമാന സര്‍വ്വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ എസ്.എ.ടി.എസ് എയര്‍പോര്‍ട്ട് സര്‍വിസസ് എന്നീ കമ്പനികളുടെയും ഒാഹരികള്‍ കൈമാറാനുമായിരുന്നു തീരുമാനം. 50,000 കോടിയിലേറെ കടബാധ്യത വന്നതിനെ തുടര്‍ന്ന് 2017 ജൂണിലാണ് കേന്ദ്ര മന്ത്രിസഭയുടെ സാമ്ബത്തികകാര്യ സമിതി എയര്‍ ഇന്ത്യ ഒാഹരി വില്‍ക്കാന്‍ തീരുമാനിച്ചത്.

നൂറോളം ബോയിങ്, എയര്‍ബസ് വിമാനങ്ങള്‍ സ്വന്തമായുള്ള കമ്ബനിയാണ് എയര്‍ ഇന്ത്യ. 54 വിമാനത്താവളങ്ങളിലേക്കായി ആഴ്ചയില്‍ 2,300 ആഭ്യന്തസര്‍വീസുകള്‍ നടത്താറുണ്ട്.



Sharing is Caring