ലണ്ടന്‍: കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതിനു മാസങ്ങള്‍ മുമ്ബ്, ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്കു കാനഡയില്‍നിന്നു മാരക വൈറസ് സാമ്ബിളുകള്‍ കയറ്റുമതി ചെയ്‌തിരുന്നതായി വെളിപ്പെടുത്തല്‍.
ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള, ലോകമെമ്ബാടും വ്യാപിച്ച നിപ വൈറസുകളാണു കഴിഞ്ഞവര്‍ഷമാദ്യം കാനഡയിലെ വിന്നിപെഗിലുള്ള ദേശീയ മൈക്രോബയോളജി ലാബില്‍നിന്നു വുഹാനിലേക്കയച്ചത്. പരീക്ഷണങ്ങള്‍ക്കായി വുഹാന്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ അഭ്യര്‍ഥനപ്രകാരമായിരുന്നു വൈറസ് കയറ്റുമതിയെന്നു ബ്രിട്ടനിലെ “ഡെയ്‌ലി എക്‌സ്‌പ്രസ്” റിപ്പോര്‍ട്ട് ചെയ്‌തു. അതിനുശേഷം, കഴിഞ്ഞ ഡിസംബറിലാണു വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് വൈറസ് ലോകമെമ്ബാടും പടര്‍ന്നുപിടിച്ചത്.
കനേഡിയന്‍ ദേശീയ മൈക്രോബയോളജി ലാബില്‍നിന്നു കഴിഞ്ഞ ജൂലൈയില്‍ പുറത്താക്കപ്പെട്ട ഡോ. ഷിയാന്‍ഗ്വോ ക്യുവാണ്, അതിനും നാലുമാസം മുമ്ബു നടന്ന വൈറസ് കയറ്റുമതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു സി.ബി.സി. ന്യൂസിനെ ഉദ്ധരിച്ച് “ഡെയ്‌ലി എക്‌സ്‌പ്രസ്” ചൂണ്ടിക്കാട്ടി. എന്നാല്‍, കഴിഞ്ഞവര്‍ഷം നടന്ന വൈറസ് കയറ്റുമതിയും കോവിഡിന്റെ ഉത്ഭവവുമായി ബന്ധമൊന്നുമില്ലെന്നാണു കനേഡിയന്‍ അധികൃതരുടെ നിലപാട്. ഡോ. ഷിയാന്‍ഗ്വോ ക്യുവിനെ ലാബില്‍നിന്നു പുറത്താക്കിയതു വൈറസ് കയറ്റുമതിയുമായി ബന്ധപ്പെട്ടല്ലെന്നും കനേഡിയന്‍ പൊതുജനാരോഗ്യ ഏജന്‍സി(പി.എച്ച്.എ.സി)യുടെ മാധ്യമവിഭാഗം മേധാവി എറിക് മോറിസെറ്റെ വ്യക്‌തമാക്കി. ശാസ്‌ത്രീയപരീക്ഷണങ്ങള്‍ക്കായി വുഹാന്‍ ലാബിന്റെ അഭ്യര്‍ഥനപ്രകാരമാണ് എബോള, നിപ വൈറസ് സാമ്ബിളുകള്‍ പി.എച്ച്.എ.സി. അയച്ചുകൊടുത്തത്. എന്നാല്‍, ജീവനു ഭീഷണി ഉയര്‍ത്തുന്ന ഈ നടപടി ദുരൂഹമായിരുന്നെന്ന് ഒട്ടാവ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്‌ധനും നിയമാധ്യാപകനുമായ ആമിര്‍ അട്ടാരന്‍ ആരോപിച്ചു. കനേഡിയന്‍ സര്‍ക്കാരിന്റെ ഒരു മണ്ടന്‍ തീരുമാനമായിരുന്നു അത്.

വുഹാനില്‍ ഉത്ഭവിച്ച കൊറോണ വൈറസ് ലോകമെമ്ബാടും പടര്‍ന്നതിനെച്ചൊല്ലി ചൈനയും പാശ്‌ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണു പുതിയ വെളിപ്പെടുത്തല്‍. കൊറോണയെപ്പറ്റി അജ്‌ഞത നടിക്കുന്നതിന്റെ പേരില്‍ ചൈനയ്‌ക്കെതിരേ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരവധി ആരോപണമുന്നയിച്ചിരുന്നു.













