എന്‍ഡോസള്‍ഫാന്‍ സമരസമിതിയുടെ പട്ടിണി സമരത്തില്‍ നിന്ന് പിന്മാറില്ല: ദയാഭായി


തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദയാഭായി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ആരംഭിക്കുന്ന പട്ടിണി സമരത്തില്‍ നിന്ന് പിന്മാറാനുള്ള അഭ്യര്‍ഥന തള്ളുന്നുവെന്ന് ദയാഭായി പ്രതികരിച്ചു.


ആദ്യം ഇരകള്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം നല്‍കട്ടെയെന്ന് ദയാഭായി തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിക്കുകയാണെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി ആരോപിച്ചു. അര്‍ഹരെ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും മെഡിക്കല്‍ പരിശോധന നടത്തി കണ്ടെത്തിയ അര്‍ഹര്‍ക്ക് പോലും സഹായം നല്‍കിയില്ലെന്നും ദയാഭായി ആരോപിച്ചു.


എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം തുടങ്ങുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്.

ഒരു വര്‍ഷംമുന്‍പ് ഇതുപോലെ കാസര്‍കോടുനിന്നെത്തിയ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്നു. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പായില്ലെന്ന് സമര സമിതി ആരോപിക്കുന്നു.മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

അതേസമയം സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സുപ്രീം കോടതി വിധി പ്രകാരം ധനസഹായത്തിന്‍റെ മൂന്ന് ഗഡുക്കളും നല്‍കി. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. രാവിലെ 9 മണിക്ക് കവയിത്രി സുഗതകുമാരി ടീച്ചറാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.



Sharing is Caring