ഹൃദയ വാല്‍വ് തകരാറിലായിരുന്ന 32-കാരനില്‍ സങ്കീര്‍ണ്ണ മൈട്രല്‍ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിന്‍ഡ്രോം (എആര്‍ഡിഎസ്) ബാധിച്ച് ശ്വസനപ്രക്രിയ ഗുരുതരമായ ഘട്ടത്തിലാണ് കൊല്ലം സ്വദേശിയായ യുവാവ് തിരുവനന്തപുരം കിംസ്ഹെല്‍ത്തിത്തിലെത്തുന്നത്. തുടര്‍ന്ന് അടിയന്തിരമായി വീനോ-വീനസ് എക്മൊയുടെ സഹായത്തോടെ രോഗിയുടെ ശ്വസനപ്രക്രിയ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഓക്സിജന്‍ പ്രദാനം ചെയ്യുകയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് നീക്കുകയും ചെയ്യുന്ന ഒരു ‘കൃത്രിമ ശ്വാസകോശമാണ് വീനോ-വീനസ് എക്മൊ.
രോഗിയില്‍ നടത്തിയ വിശദ പരിശോധനയില്‍ മൈട്രല്‍ വാല്‍വ് കൃത്യമായി അടയാതെ രക്തം പുറന്തള്ളുന്നതായി കണ്ടെത്തി. ഹൃദയപേശികളുമായി മൈട്രൽ വാൽവിനെ ബന്ധിപ്പിക്കുന്ന, നൂലുകൾ പോലെയുള്ള ഘടനകളിൽ വിള്ളലുകൾ ഉണ്ടാവുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇവയാണ് മൈട്രൽ വാൽവിനെ കൃത്യസ്ഥാനത്ത് ഉറപ്പിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് രോഗി എക്‌മോയില്‍ തുടരവേ തന്നെ മൈട്രല്‍ വാല്‍വ് മാറ്റി സ്ഥാപിക്കല്‍ ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ സംഘം തീരുമാനിക്കുകയായിരുന്നു.

നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ തകരാറിലായ മൈട്രല്‍ വാല്‍വ് മാറ്റി കൃത്രിമ വാല്‍വ് സ്ഥാപിക്കുകയും രോഗിയുടെ രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്തുന്നതിനായി ഒരു ഇന്‍ട്രാ അയോര്‍ട്ടിക് ബലൂണ്‍ പമ്പ് ഉപയോഗിക്കുകയും ചെയ്തു. ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കാനായി ഉപയോഗിക്കുന്നൊരു താല്‍ക്കാലിക ഉപകരണമാണ് ഇന്‍ട്രാ-ഓര്‍ട്ടിക് ബലൂണ്‍ പമ്പ്. ഇത് ഹൃദയമിടിപ്പിനനുസരിച്ച് പ്രവർത്തിക്കുകയും, രക്തചംക്രമണം ക്രമീകരിക്കുകയും ചെയ്യുന്നു.
രോഗി അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ഒന്നിലധികം വിഭാഗങ്ങളുടെ വൈദഗ്ധ്യം ആവശ്യമായ വളരെ സങ്കീര്‍ണ്ണമായ ഒരു പ്രൊസീജിയര്‍ ആയിരുന്നു ഇതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയോ-തൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാജി പാലങ്ങാടന്‍ പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം എക്‌മോയില്‍ നിന്നും രോഗിയെ മാറ്റുകയും ഒരാഴ്ചത്തെ തീവ്രപരിചരണത്തിന് ശേഷം രോഗി ആശുപത്രി വിടുകയും ചെയ്തു. ”അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെടുകയാണ്, എത്രയും വേഗം പൂര്‍ണമായി സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വി-വി എക്മോയുടേയും ഇന്‍ട്രാ അയോര്‍ട്ടിക് ബലൂണ്‍ പമ്പിന്റെയും സഹായത്തോടെ മൈട്രല്‍ വാല്‍വ് മാറ്റിവയ്ക്കുന്നത് ഹൃദ്രോഗ ചികിത്സയില്‍ തന്നെ ഒരു നാഴികക്കല്ലാണ്. ലോകത്താകമാനം ചുരുക്കം ചില കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്”, ഡോ. ഷാജി പാലങ്ങാടന്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. വിപിന്‍ ബി നായര്‍, ഡോ. സൈന സൈനുദീന്‍, കാര്‍ഡിയക് അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. സുബാഷ് എസ്, ഡോ. അനില്‍ രാധാകൃഷ്ണന്‍ പിള്ള എന്നിവരും മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായി.













