ഉത്തർപ്രദേശിലെ ഗോരഖ്പൂരില്‍ ബന്ധുക്കളായ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പ്രിൻസ്(11), അഭിഷേക്(13) എന്നിവരാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഭക്‌സ ഗ്രാമത്തിലെ ഇവരുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കടുക് പാടത്ത് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ദളിത് സാനിറ്റേഷൻ ജീവനക്കാരനായ ഇന്ദ്രേഷിൻ്റെ മകനാണ് പ്രിൻസ്.

ഇയാളുടെ മരുമകനാണ് അഭിഷേക്.കൊലപാതകത്തിന് പിന്നില്‍ ആരാണെന്നോ എന്താണ് കൊലപാതകത്തിന് കരണമെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് നോർത്ത് എസ്.പി ജിതേന്ദ്ര കുമാർ പറഞ്ഞു.
അതേസമയം പൊലീസിൻ്റെ അനാസ്ഥയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. പൊലീസ് അടിയന്തരമായി ഇടപെട്ടിരുന്നെങ്കില്‍ രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നും അവർ പറഞ്ഞു.













