ഔദ്യോഗിസന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ അഹമ്മദ് നാസർ അസ്വബാഹും ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കറും കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി കാര്യങ്ങളും അന്താരാഷ്ട്രതലത്തിൽ പ്രാധാന്യമുള്ള പൊതു വിഷയങ്ങളും ചർച്ചയായി.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശത്തിനായി ബുധനാഴ്ചയാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്. വിദേശ കാര്യമന്ത്രി ശേഷം ഡോ അഹമ്മദ് അൽ നാസർ അസ്വബാഹിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ്അൽ ഖാലിദ് അസ്വബാഹിന്റെ കത്ത് അദ്ദേഹം ഡോ ജയശങ്കറിന് കൈമാറി. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ കുവൈത്തിനൊപ്പം നിലകൊണ്ടതിനെ പ്രശംസിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്ത്യൻ നഴ്‌സുമാരും ഡോക്ടർമാരും കുവൈത്തിലെ കോവിഡ് പ്രതിരോധ പോരാട്ടങ്ങളിൽ വഹിക്കുന്ന പങ്കിനെയും എടുത്തു പറഞ്ഞു.
ഇസ്രായേലിനും ഫലസ്‌തീനുമിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ അടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും കുവൈത്ത് ഡോ അഹമ്മദ് അൽ നാസർ അഭിപ്രായപ്പെട്ടു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കുവൈത്ത് വിദേശകാര്യസഹമന്ത്രി അംബാസ്സഡർ ജാസിം അൽ നജീം, ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ഡോ അഹമ്മദ് അൽ ശുറൈമി തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു